Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ന്യൂഡൽഹി: ഇന്ത്യൻ നഗരങ്ങൾക്ക് നേരെയുള്ള പാകിസ്താന്റെ ആക്രമണ ശ്രമം തകർത്തെന്ന് സൈന്യം. പാക് വ്യോമ പ്രതിരോധ റഡാറുകൾ ഇന്ത്യ തകർത്തെന്നും പാക്കിസ്താന് തക്ക മറുപടി നൽകിയെന്നും സൈന്യം അറിയിച്ചു.
പഹൽഗാം ഭീകരാക്രമണമാണ് പ്രശ്നങ്ങൾ രൂക്ഷമാക്കിയതെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. അതിർത്തിക്ക് പുറത്തുനിന്നും തെറ്റായ വാർത്തകളാണ് പ്രചരിപ്പിക്കുന്നത്. കൃത്യതയോടു കൂടിയാണ് ഇന്ത്യ വിഷയത്തെ കൈകാര്യം ചെയ്തത്. ലഷ്കറെ ത്വയ്യിബയുമായി അടുത്ത ബന്ധമുള്ള സംഘടനയാണ് ടിആർഎഫ്. പാകിസ്താൻ ടിആർഎഫിന് സംരക്ഷിക്കുന്നുവെന്നും വിക്രം മിസ്രി ചൂണ്ടിക്കാട്ടി.
'പ്രത്യക്ഷ യുദ്ധത്തിന് ഇന്ത്യ ആഗ്രഹിക്കുന്നില്ല. പ്രതിരോധം മാത്രമാണ് ഇന്ത്യ ചെയ്യുന്നത്. ഭീകരവാദ താവളങ്ങൾ മാത്രമാണ് ഇന്ത്യ ലക്ഷ്യം വെച്ചത്. ഇന്നും പാകിസ്താൻ ആക്രമണം തുടർന്നു. ആക്രമണത്തിൽ 16 പേർ കൊല്ലപ്പെട്ടു. ഇന്ത്യക്കെതിരായ തെറ്റായ വിവരങ്ങളാണ് പാക് പ്രചരിപ്പിക്കുന്നത്. പാകിസ്താന്റെ ഭീകരവാദം ആഗോളതലത്തിൽ തുറന്നു കാട്ടപ്പെട്ടു' -വിക്രം മിസ്രി പറഞ്ഞു.
പാകിസ്താൻ ഇന്ത്യയുടെ സൈനിക ക്യാമ്പുകൾക്ക് നേരെ ആക്രമണം നടത്താൻ ശ്രമിച്ചുവെന്നും ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം പാകിസ്താന്റെ ആക്രമണം തകർത്തെന്നും കേണൽ സോഫിയ ഖുറേഷി പറഞ്ഞു. പൂഞ്ചിലും രജൗരി മേഖലയിലും പാക്കിസ്ഥാൻ ആക്രമണ തീവ്രത കൂട്ടിയെന്നും പാകിസ്ഥാന് അതേ തീവ്രതയിൽ ഇന്ത്യ മറുപടി നൽകിയെന്നും സോഫിയ ഖുറേഷി കൂട്ടിച്ചേർത്തു.
അതേസമയം പാകിസ്താൻ ഉള്ളടക്കങ്ങൾ നീക്കണമെന്ന് ഒടിടി പ്ലാറ്റ്ഫോമുകൾക്ക് കേന്ദ്ര വാർത്താ വിതരണം മന്ത്രാലയം നിർദേശം നൽകി. പാകിസ്താൻ ഉള്ളടക്കങ്ങൾ ഉള്ള കണ്ടന്റുകൾ ഉടൻ നീക്കം ചെയ്യണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. പാകിസ്താനിൽ പ്രളയഭീതിയെ തുടർന്ന് ബഗ്ലിഹാറിന് പിന്നാലെ സലാൽ അണക്കെട്ടും തുറന്നു.