2023ൽ 30 ശതമാനം പെൺകുട്ടികളും 13 % ആൺകുട്ടികളും 18 വയസിന് മുൻപ് ലൈംഗികാതിക്രമത്തിന് ഇരയായി; റിപ്പോര്‍ട്ട്
1990 നും 2023നും ഇടയിൽ 200ലധികം രാജ്യങ്ങളിലാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്
ഡൽഹി: 2023-ൽ ഇന്ത്യയിലെ 30 ശതമാനത്തിലധികം പെൺകുട്ടികളും 13 ശതമാനം ആൺകുട്ടികളും 18 വയസിന് മുൻപ് ലൈംഗികാതിക്രമത്തിന് ഇരയായതായി റിപ്പോര്‍ട്ട്. ദി ലാൻസെറ്റ് ജേര്‍ണലിൽ പ്രസിദ്ധീകരിച്ച് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
1990 നും 2023നും ഇടയിൽ 200ലധികം രാജ്യങ്ങളിലാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങളുടെ വ്യാപനം കണക്കാക്കിയപ്പോൾ ദക്ഷിണേഷ്യയിലാണ് പെൺകുട്ടികളുടെ കാര്യത്തിൽ ഏറ്റവും ഉയർന്ന നിരക്കുകൾ രേഖപ്പെടുത്തിയതെന്ന് പഠനത്തിൽ കണ്ടെത്തി. ബംഗ്ലാദേശിൽ 9.3 ശതമാനവും ഇന്ത്യയിൽ 30.8 ശതമാനവും പെൺകുട്ടികൾ അതിക്രമത്തിന് ഇരയായിട്ടുണ്ട്. ലോകമെമ്പാടും, അഞ്ച് പെൺകുട്ടികളിൽ ഒരാളും ഏഴ് ആൺകുട്ടികളിൽ ഒരാളും 18 വയസ് തികയുന്നതിന് മുമ്പ് ലൈംഗിക പീഡനത്തിന് ഇരയാകുന്നുണ്ടെന്നാണ് കണക്ക്.
യുഎസിലെ വാഷിംഗ്ടൺ സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് മെട്രിക്സ് ആൻഡ് ഇവാലുവേഷനിലെ ഗവേഷകരാണ് പഠനം നടത്തിയത്. 18 വയസ്സിന് താഴെയുള്ള ആൺകുട്ടികളിൽ ഏറ്റവും കൂടുതൽ പേര്‍ അതിക്രമത്തിന് ഇരയാകുന്നത് ആഫ്രിക്കയിലാണ്. സിംബാബ്‌വെയിൽ ഏകദേശം എട്ട് ശതമാനവും കോട്ട് ഡി ഐവയറിൽ 28 ശതമാനവും വരെയും ആണകുട്ടികൾ ലൈംഗിക പീഡനത്തിന് ഇരയാകുന്നുണ്ട്.