Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ന്യൂഡൽഹി: ഓപറേഷൻ സിന്ദൂർ തുടരുകയാണെന്ന് കേന്ദ്ര സർക്കാർ. സർവകക്ഷി യോഗത്തിൽ സർക്കാരിന് പ്രതിപക്ഷ പാർട്ടികൾ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. ഓപറേഷൻ സിന്ദൂർ തുടരുകയാണെന്നും അതിനാൽ പ്രതിപക്ഷ പാർട്ടികളുടെ എല്ലാ ചോദ്യങ്ങൾക്കും മറുപടി പറയാനാകില്ലെന്നും കേന്ദ്രസർക്കാർ യോഗത്തിൽ വ്യക്തമാക്കി. ഓപറേഷന്‍ സിന്ദൂരില്‍ കൊല്ലപ്പെട്ടത് നൂറോളം ഭീകരരെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.
സമൂഹമാധ്യമങ്ങളിൽ നിരീക്ഷണം വർധിപ്പിക്കണമെന്ന് സംസ്ഥാനങ്ങൾക്ക് ആഭ്യന്തരമന്ത്രാലയം നിർദേശം നൽകി. അതിർത്തിയിൽ പാകിസ്താൻ പ്രകോപനം തുടരുകയാണ്. കഴിഞ്ഞദിവസം വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ നടത്തിയ വെടിവെപ്പിൽ പുഞ്ചിൽ 13 പേർ കൊല്ലപ്പെട്ടെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പഞ്ചാബിലെ അതിർത്തി മേഖലയിൽ പാക് നുഴഞ്ഞുകയറ്റക്കാരനെ സൈന്യം കൊലപ്പെടുത്തി. ജമ്മു കശ്മീരിലും അതിർത്തി സംസ്ഥാനങ്ങളിലും സുരക്ഷ വർധിപ്പിച്ചു.
പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിലായിരുന്നു സർവകക്ഷി യോഗം ചേർന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി യോഗത്തിൽ പങ്കെടുത്തില്ല. രാജ്യം ഒറ്റക്കെട്ടായി നിൽക്കണമെന്ന പ്രധാനമന്ത്രിയുടെ സന്ദേശം മന്ത്രിമാർ യോഗത്തെ അറിയിച്ചു. ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്താന് ശക്തമായ തിരിച്ചടി നൽകിയതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ സർവകക്ഷി യോഗം വിളിച്ചു ചേർത്തത്.
കഴിഞ്ഞ 36 മണിക്കൂറിലെ രാജ്യത്തിലെ സാഹചര്യം പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പ്രതിപക്ഷ പാർട്ടികളോട് വിശദീകരിച്ചു. കേന്ദ്ര മന്ത്രി അമിത് ഷാ, എസ് ജയ്ശങ്കർ, നിർമല സീത രാമൻ, ജെ.പി നഡ്ഡ,കിരൺ റിജിജു തുടങ്ങിയവരും സർവ കക്ഷി യോഗത്തിൽ പങ്കെടുത്തു. കോൺഗ്രസിനു വേണ്ടി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവരാണ് യോഗത്തിൽ എത്തിയത്.