'സാമൂഹ്യമാധ്യമങ്ങളിലെ രാജ്യവിരുദ്ധ പോസ്റ്റുകൾക്കെതിരെ നടപടിയെടുക്കണം'; നിർദേശവുമായി ആഭ്യന്തര മന്ത്രാലയം
സാമൂഹ്യമാധ്യമങ്ങളില്‍ നിരീക്ഷണം വര്‍ധിപ്പിക്കാനും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ സാമൂഹ്യമാധ്യമങ്ങളില്‍ നിരീക്ഷണം വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിര്‍ദേശം. സാമൂഹ്യമാധ്യമങ്ങളിലെ രാജ്യവിരുദ്ധ പോസ്റ്റുകൾക്കെതിരെ നടപടിയെടുക്കണമെന്നും ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കി.
അതേസമയം, ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് പ്രതിപക്ഷ പാർട്ടികളോട് വിശദീകരിച്ച് കേന്ദ്രസർക്കാർ. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിലാണ് സർവകക്ഷി യോഗം ചേർന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി യോഗത്തിൽ പങ്കെടുത്തില്ല.
രാജ്യം ഒറ്റക്കെട്ടായി നിൽക്കണമെന്ന പ്രധാനമന്ത്രിയുടെ സന്ദേശം മന്ത്രിമാർ യോഗത്തെ അറിയിച്ചു. ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്താന് ശക്തമായ തിരിച്ചടി നൽകിയതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ സർവകക്ഷി യോഗം വിളിച്ചു ചേർത്തത്. കഴിഞ്ഞ 36 മണിക്കൂറിലെ രാജ്യത്തിലെ സാഹചര്യം പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പ്രതിപക്ഷ പാർട്ടികളോട് വിശദീകരിച്ചു. കേന്ദ്ര മന്ത്രി അമിത് ഷാ, എസ് ജയ്ശങ്കർ, നിർമല സീത രാമൻ, ജെ.പി നഡ്ഡ,കിരൺ റിജിജു തുടങ്ങിയവരും സർവ കക്ഷി യോഗത്തിൽ പങ്കെടുത്തു.
രാജ്യത്തെ എല്ലാ ജനങ്ങളും ഒറ്റക്കെട്ടായി നിൽക്കണം എന്ന പ്രധാനമന്ത്രിയുടെ സന്ദേശം കേന്ദ്ര മന്ത്രിമാർ യോഗത്തിൽ അറിയിച്ചു. കോൺഗ്രസിനു വേണ്ടി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവരാണ് യോഗത്തിൽ എത്തിയത്.
അതിനിടെ, പഞ്ചാബ് അതിർത്തിയിൽ പാക് നുഴഞ്ഞുകയറ്റക്കാരനെ സൈന്യം കൊലപ്പെടുത്തി. പഞ്ചാബിലെ ഫിറോസ് ഫോർ സെക്ടറിലാണ് പാക് നുഴഞ്ഞുകയറ്റശ്രമം സൈന്യം തടഞ്ഞത്.