'55-കാരൻ മുതൽ ഏഴ് വയസുകാരൻ വരെ'; പാക് ഷെല്ലാക്രമണത്തിൽ 16 പേർ കൊല്ലപ്പെട്ടു
59 പേർക്ക് പരിക്കേറ്റതായും ഔദ്യോഗിക സ്ഥിരീകരണം
ന്യൂഡല്‍ഹി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെയുള്ള പാകിസ്താന്റെ ആക്രമണത്തിൽ 16 പേർ കൊല്ലപ്പെട്ടു. 13 പേർ കൊല്ലപ്പെട്ടത് പൂഞ്ചിലാണ്. വെടിനിർത്തൽ കരാർ ലംഘിച്ചുള്ള ആക്രമണത്തിൽ 59 പേർക്ക് പരിക്കേറ്റെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ആക്രമണത്തില്‍ നിരവധി വീടുകളും തകർത്തു.
ബൽവീന്ദർ കൗർ എന്ന 'റൂബി' (33), മുഹമ്മദ് സൈൻ ഖാൻ (10), സോയ ഖാൻ (12), മുഹമ്മദ് അക്രം (40), അംരിക് സിങ് (55), മുഹമ്മദ് ഇഖ്ബാൽ (45), രഞ്ജീത് സിങ് (48), ഷക്കീല ബി (40), അമർജീത് സിങ് (47), മറിയം ഖതൂൻ (ഏഴ്), വിഹാൻ ഭാർഗവ് (13), മുഹമ്മദ് റാഫി (40) എന്നിവരാണ് കൊല്ലപ്പെട്ടത് എന്നാണ് ഇകണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. നാല് പേരെ തിരിച്ചറിഞ്ഞിട്ടില്ല.
അതേസമയം ഓപറേഷൻ സിന്ദൂർ അടക്കം ഭീകരതക്കെതിരെ സർക്കാർ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും സർവർകക്ഷി യോഗത്തിൽ പ്രതിപക്ഷം പൂർണ പിന്തുണ പ്രഖ്യാപിച്ചു. ഓപറേഷൻ സിന്ദൂർ തുടരുകയാണെന്നും എല്ലാ ചോദ്യങ്ങൾക്കും മറുപടി പറയാനാകില്ലെന്നും കേന്ദ്രസർക്കാർ യോഗത്തിൽ അറിയിച്ചു. നൂറോളം ഭീകരർ ഓപറേഷൻ സിന്ദൂരിൽ കൊല്ലപ്പെട്ടെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.
അതിനിടെ പഞ്ചാബിലെ ഗുരുദാസ്പൂർ ജില്ലയിൽ സമ്പൂർണ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു. ജില്ലാ ഭരണകൂടമാണ് ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചത്. ഇന്ന് രാത്രി ഒമ്പത് മുതൽ നാളെ രാവിലെ അഞ്ചുവരെ ലൈറ്റുകൾ അണയ്ക്കും. ലൈറ്റുകൾ അണച്ച് അടിയന്തര സാഹചര്യം നേരിടാനുള്ള തയ്യാറെടുപ്പാണ് ബ്ലാക്ക് ഔട്ട്.