Writer - റസിൻ അബ്ദുൽ അസീസ്
razinab@321
അബൂദബി: അബൂദബിയിലെയും സമീപ പ്രദേശങ്ങളിലെയും കുട്ടികളുടെ സലൂണുകളിൽ പരിശോധനാ കാമ്പയിനുകൾ ശക്തമാക്കി അബൂദബി മുനിസിപ്പാലിറ്റി. ശുചിത്വം, പൊതുജനാരോഗ്യം, കുട്ടികളുടെ സുരക്ഷ എന്നിവ ഉറപ്പാക്കുന്നതിനാണ് പരിശോധനകൾ നടത്തിയത്. കുട്ടികളെ സ്വീകരിക്കുമ്പോഴും സേവനങ്ങൾ നൽകുമ്പോഴും അംഗീകൃത ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം സലൂൺ ഉടമകളെയും ജീവനക്കാരെയും അധികൃതർ ഓർമിപ്പിച്ചു. സലൂണുകളിലെ പൊതുവായ ശുചിത്വം, ഉപകരണങ്ങളും മറ്റു സാമഗ്രികളും കൃത്യമായി വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്യുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധനയിൽ വിലയിരുത്തി. കുട്ടികൾക്ക് സേവനം നൽകുമ്പോൾ ജീവനക്കാർ ശുചിത്വം പാലിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തി.
റിസപ്ഷൻ ഏരിയ, ഉപകരണങ്ങൾ എന്നിവയെല്ലാം തുടർച്ചയായി വൃത്തിയായും അണുവിമുക്തമായും സൂക്ഷിക്കണമെന്ന് ഉടമകൾക്ക് മുനിസിപ്പാലിറ്റി നിർദേശം നൽകി. അധികൃതരുടെ പരിശോധനകൾ പ്രതീക്ഷിക്കുന്ന സമയങ്ങളിൽ മാത്രം ശുചിത്വ നടപടികൾ പാലിച്ചാൽ മതിയാകില്ല. പരിശോധനയിൽ പോരായ്മകൾ കണ്ടെത്തിയ സ്ഥാപനങ്ങൾ അവ ഉടൻ പരിഹരിക്കണമെന്നും സലൂണിലെ ശുചീകരണവും അറ്റകുറ്റപ്പണികളും അണുനശീകരണ പ്രവർത്തനങ്ങളും കൃത്യമായി നിരീക്ഷിക്കണമെന്നും മുനിസിപ്പാലിറ്റി അറിയിച്ചു. പൊതുജനാരോഗ്യം മെച്ചപ്പെടുത്തുക, കുട്ടികൾ, ജീവനക്കാർ, എന്നിവരുടെ സുരക്ഷ ഉറപ്പാക്കുക, കുട്ടികൾക്ക് സലൂണുകളിൽ ലഭിക്കുന്ന സേവനങ്ങളിൽ രക്ഷിതാക്കളുടെ വിശ്വാസം വർധിപ്പിക്കുക എന്നിവയാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നതെന്നും അധികൃതർ വ്യക്തമാക്കി.