സൗദിക്ക് പടക്കോപ്പുകൾ നൽകാൻ യു.എസ്; അംഗീകാരം 575 കോടി ഡോളറിന്റെ ഇടപാടിന്
അത്യാധുനിക JDAM-ER ബോംബ് കിറ്റുകളാണ് സൗദിക്ക് ലഭ്യമാക്കുന്നത്
റിയാദ്: സൗദി അറേബ്യയ്ക്ക് 575 കോടി ഡോളറിന്റെ അത്യാധുനിക ആയുധങ്ങളും ടാങ്ക് എഞ്ചിനുകളും വിൽക്കുന്നതിന് യു.എസ് വിദേശകാര്യ മന്ത്രാലയം അംഗീകാരം നൽകി. മിഡിൽ ഈസ്റ്റിലെ പ്രതിരോധ സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണിത്. ബോംബുകൾ കൃത്യസ്ഥാനത്ത് പതിപ്പിക്കാനുള്ള സാങ്കേതിക വിദ്യയാണ് കരാറിലെ പ്രധാന ഹൈലൈറ്റ്. അത്യാധുനിക 'ജോയിന്റ് ഡയറക്ട് അറ്റാക്ക് മുനീഷ്യൻസ്-എക്സ്റ്റൻഡഡ് റേഞ്ച്' അഥവാ JDAM-ER ബോംബ് കിറ്റുകളാണ് സൗദിക്ക് ലഭ്യമാക്കുന്നത്.
പ്രമുഖ പ്രതിരോധ നിർമാണ കമ്പനിയായ ബോയിങ് ആണ് ഇതിന്റെ പ്രധാന കരാറുകാർ. സാധാരണ ബോംബുകളെ ലക്ഷ്യസ്ഥാനത്തേക്ക് കൃത്യമായി പതിപ്പിക്കുന്ന സ്മാർട്ട് ആയുധങ്ങളാക്കി മാറ്റാൻ ഈ സംവിധാനത്തിന് കഴിയും. എജിടി-1500 എഞ്ചിനുകൾ കൈമാറുന്നതാണ് രണ്ടാമത്തേത്. 75 കോടി ഡോളർ ചെലവിലാണിത്. ഹണിവെൽ കമ്പനിയാണ് ഇതിന്റെ പ്രധാന കരാറുകാർ. സൗദി സൈന്യത്തിന്റെ പ്രധാന യുദ്ധ ടാങ്കുകൾക്ക് കൂടുതൽ കരുത്തുപകരാൻ ഈ എഞ്ചിനുകൾ സഹായിക്കും.
യുദ്ധ ടാങ്കുകളുടെ പ്രവർത്തനക്ഷമതയും വേഗതയും കാര്യക്ഷമമായി നിലനിർത്താൻ ഇത് സഹായിക്കും. അമേരിക്കയിൽ നിന്ന് മാറി വ്യത്യസ്തമായ സൈനിക കരാറുകൾക്ക് സൗദി നീക്കം നടത്തുന്നുണ്ട്. ഇതിനിടയിലാണ് പെന്റഗൺ അന്തിമ അനുമതി നൽകിയിരിക്കുന്നത്. നേരത്തെ വിവിധ കാരണങ്ങൾ ചൂണ്ടിക്കാടി സൗദിക്കുള്ള പ്രതിരോധ ആയുധങ്ങൾ നൽകുന്നത് യുഎസ് വൈകിപ്പി്ചചിരുന്നു. ഇതോടെ സൗദി ബദൽ വഴികളും തേടിയിരുന്നു.