Writer - റസിൻ അബ്ദുൽ അസീസ്
razinab@321
റിയാദ്: സൗദിയിലെ ഹാഇൽ പ്രവിശ്യയിൽ ഉറങ്ങിക്കിടന്ന ഭാര്യയെയും മകളെയും കൊലപ്പെടുത്തിയ കേസിൽ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി. മംദൂഹ് ബിൻ ളാഹിർ ബിൻ ഗരീബ് അൽഹാമിലി അൽ ഷമ്മരിയാണ് ശിക്ഷക്ക് വിധേയനായത്. ഭാര്യ മറിയം ബിൻത് സഅദ് ബിൻ സൈദ് അൽ ഷമ്മരിയെയും മകൾ ഗലായെയും കിടപ്പുമുറിയിൽ കയറി മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ഇയാൾ കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥർ പ്രതിയെ അറസ്റ്റ് ചെയ്തു. മുൻകൂട്ടി ആസൂത്രണം ചെയ്താണ് പ്രതി കൊലപാതകം നടത്തിയതെന്ന് കോടതി കണ്ടെത്തി.
അന്വേഷണത്തിൽ കുറ്റകൃത്യം ഇയാൾ തന്നെയാണ് നടത്തിയതെന്ന് കണ്ടെത്തുകയും തുടർന്ന് കോടതി അദ്ദേഹത്തിന് വധശിക്ഷ വിധിക്കുകയായിരുന്നു. അപ്പീൽ കോടതിയും സുപ്രീം കോടതിയും ഈ വിധി ശരിവെക്കുകയും, തുടർന്ന് റോയൽ ഓർഡർ പുറത്തുവരികയും ചെയ്തതോടെയാണ് ശിക്ഷ നടപ്പിലാക്കിയത്. പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷ ഉറപ്പാക്കുകയും നീതി നടപ്പാക്കുകയും ചെയ്യുന്നതിൽ സൗദി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നിരപരാധികളുടെ ജീവനും സ്വത്തിനും അപകടമുണ്ടാക്കുന്നവരെയും അവരുടെ അവകാശങ്ങൾ ലംഘിക്കുകയും ചെയ്യുന്നവർക്കെതിരെ ഇസ്ലാമിക ശരീഅത്ത് നിയമപ്രകാരമുള്ള ശിക്ഷകൾ നടപ്പാക്കുമെന്നും മന്ത്രാലയം അറിയിച്ചു.