ഖത്തറിൽ വിമാന സർവീസുകൾ സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു
ഘട്ടംഘട്ടമായാണ് സർവീസുകൾ പുനഃരാരംഭിക്കുക
ദോഹ: ഖത്തറിൽ വിമാന സർവീസുകൾ സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു. ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി വിദേശ വിമാനക്കമ്പനികൾക്കു കൂടി സർവീസ് നടത്താൻ ഖത്തർ അനുമതി നൽകി. ഘട്ടംഘട്ടമായാണ് സർവീസുകൾ പുനഃരാരംഭിക്കുക. പ്രവാസികൾക്ക് ഏറെ ആശ്വാസകരമാണ് തീരുമാനം.
സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് വിദേശ വിമാനക്കമ്പനികൾക്കു കൂടി രാജ്യത്തു നിന്ന് സർവീസ് പുനഃരാരംഭിക്കാൻ സിവിൽ വ്യോമയാന അതോറിറ്റി അനുമതി നൽകിയത്. ഇതുമായി ബന്ധപ്പെട്ട് നോട്ടീസ് ടു എയർമെൻ അറിയിപ്പ് അതോറിറ്റി ഇഷ്യൂ ചെയ്തു. ഇതോടെ ഇന്ത്യയിൽ നിന്ന് അടക്കമുള്ള വിമാനക്കമ്പനികൾക്ക് ഖത്തറിലേക്ക് സർവീസ് പുനഃരാരംഭിക്കാം. ഉയർന്ന അന്താരാഷ്ട്ര നിലവാരമുള്ള സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ചാകും സർവീസുകൾ വീണ്ടും ആരംഭിക്കുകയെന്ന് വ്യോമയാന അതോറിറ്റി അറിയിച്ചു.
തീരുമാനം ഖത്തറിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് ഏറെ അനുഗ്രഹമാകും. സർവീസുകൾ കുറഞ്ഞപ്പോൾ കൂടിയ ടിക്കറ്റ് നിരക്കുകൾ കൂടുതൽ വിമാനങ്ങളെത്തുന്നതോടെ കുറയുമെന്നാണ് പ്രതീക്ഷ. യുഎസ്-ഇറാൻ യുദ്ധത്തിനു ശേഷം ഖത്തർ എയർവേയ്സ് മാത്രമാണ് രാജ്യത്തു നിന്ന് സർവീസ് നടത്തുന്നത്. ആദ്യഘട്ടത്തിൽ ദുരിതാശ്വാസ ഇടനാഴി എന്ന നിലയിലാണ് സർവീസുകൾ ആരംഭിച്ചത്. ഇതിനു പിന്നാലെ, ലോകത്തെ വിവിധ നഗരങ്ങളിലേക്ക് വിമാനക്കമ്പനി സേവനം വ്യാപിപ്പിച്ചു. നിലവിൽ 120 ലേറെ വിദേശ നഗരങ്ങളിലേക്ക് ഖത്തർ എയർവേയ്സ് സർവീസ് നടത്തുന്നുണ്ട്.