പറഞ്ഞ സമയത്ത് വാഹനം എത്തിച്ചില്ല; ഉപഭോക്താവിന് 2,000 റിയാൽ തിരികെ വാങ്ങി നൽകി ഒമാൻ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി
പണം തിരികെ ചോദിച്ചിട്ടും നൽകാതിരുന്നതിനെത്തുടർന്ന് ഉപഭോക്താവ് അതോറിറ്റിയെ സമീപിക്കുകയായിരുന്നു
മസ്കത്ത്: ഒമാനിലെ സുവൈഖിൽ വാഹന ഇറക്കുമതി സ്ഥാപനവുമായുണ്ടായ തർക്കത്തെത്തുടർന്ന് ഉപഭോക്താവിന് 2,000 ഒമാനി റിയാൽ അധികൃതർ തിരികെ വാങ്ങി നൽകി. നോർത്ത് അൽ ബാത്തിന ഗവർണറേറ്റിലെ ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയാണ് (സി.പി.എ) ഈ തുക വീണ്ടെടുത്തത്.
സുവൈഖ് വിലായത്തിലെ ഒരു വാഹന ഇറക്കുമതി വിൽപന സ്ഥാപനത്തിൽ നിന്ന് 2,850 റിയാൽ വിലവരുന്ന വാഹനം വാങ്ങാനായിരുന്നു ഉപഭോക്താവ് കരാറിലേർപ്പെട്ടിരുന്നത്. ഇതിനായി 2,000 റിയാൽ മുൻകൂറായി നൽകുകയും ചെയ്തു. മുൻകൂട്ടി നിശ്ചയിച്ച സമയത്തിനുള്ളിൽ വാഹനം എത്തിച്ചു നൽകാൻ സ്ഥാപനത്തിന് കഴിഞ്ഞില്ല. പണം തിരികെ ചോദിച്ചിട്ടും നൽകാതിരുന്നതിനെത്തുടർന്ന് ഉപഭോക്താവ് അതോറിറ്റിയെ സമീപിക്കുകയായിരുന്നു.
പരാതി ലഭിച്ചതിനെത്തുടർന്ന് സുവൈഖിലെ സി.പി.എ ഓഫീസ് ഇരുവിഭാഗത്തെയും വിളിപ്പിച്ചു. തുടർന്ന് നടത്തിയ ചർച്ചകൾക്കൊടുവിൽ സൗഹാർദപരമായ ഒത്തുതീർപ്പിലെത്തുകയും, ഉപഭോക്താവ് നൽകിയ 2,000 റിയാൽ പൂർണമായും തിരികെ നൽകാൻ സ്ഥാപനത്തോട് നിർദേശിക്കുകയും ചെയ്തു.