'മക്ക റൂട്ട്'പദ്ധതിപ്രകാരം ഇന്തോനേഷ്യയിൽ നിന്നുള്ള ആദ്യ ഹാജിമാരുടെ സംഘം മദീനയിലെത്തി
സൗദിയിലെ വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻ തന്നെ മദീനയിലെ താമസസ്ഥലത്തേക്ക് പോകാൻ സാധിക്കും
റിയാദ്: സൗദി അറേബ്യയുടെ 'മക്ക റൂട്ട്' പദ്ധതി പ്രകാരം ഇന്തോനേഷ്യയിൽ നിന്നുള്ള ആദ്യ തീർഥാടക സംഘം ഇന്ന് മദീനയിലെത്തി. ജക്കാർത്തയിലെ സുക്കാർണോ ഹട്ട അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട സംഘം മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇറങ്ങിയത്.
ഹജ്ജ് വിസ അനുവദിക്കൽ, ബയോമെട്രിക് പരിശോധന, ആരോഗ്യ നിബന്ധനകൾ ഉറപ്പാക്കൽ എന്നിവയെല്ലാം ഇന്തോനേഷ്യയിലെ വിമാനത്താവളത്തിൽ വെച്ച് തന്നെ പൂർത്തിയാക്കി, സൗദിയിലെ വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻ തന്നെ പാസ്‌പോർട്ട് നടപടികൾക്കായി കാത്തുനിൽക്കാതെ തീർഥാടകർക്ക് പ്രത്യേകമായി ഒരുക്കിയ ബസുകളിൽ മദീനയിലെ താമസസ്ഥലത്തേക്ക് പോകാൻ സാധിച്ചു.
തീർഥാടകരുടെ ലഗേജുകൾ വിമാനത്താവളത്തിൽ നിന്ന് നേരിട്ട് അവർ താമസിക്കുന്ന ഹോട്ടലുകളിലേക്ക് അധികൃതർ എത്തിച്ചു നൽകും. സൗദി ആഭ്യന്തര മന്ത്രാലയം നടപ്പിലാക്കുന്ന ഈ പദ്ധതി എട്ടാം വർഷത്തിലേക്ക് കടക്കുകയാണ്. വിദേശകാര്യ, ആരോഗ്യ, ഹജ്ജ് മന്ത്രാലയങ്ങൾ ഉൾപ്പെടെ വിവിധ സർക്കാർ ഏജൻസികളുടെയും ഡിജിറ്റൽ പങ്കാളിയായ എസ്ടിസി ഗ്രൂപ്പിന്റെയും സഹകരണത്തോടെയാണ് ഇത് പ്രവർത്തിക്കുന്നത്.