Writer - റസിൻ അബ്ദുൽ അസീസ്
razinab@321
മസ്കത്ത്: ഒമാന്റെ സാംസ്‌കാരിക പൈതൃകമായ ഒമാനി കുന്തിരിക്കത്തിന് ആഗോളതലത്തിൽ ചരിത്രനേട്ടം. ഐക്യരാഷ്ട്രസഭയ്ക്ക് കീഴിലുള്ള വേൾഡ് ഇന്റലക്ച്വൽ പ്രോപ്പർട്ടി ഓർഗനൈസേഷന്റെ ഭൗമസൂചിക പദവിയാണ് ഒമാനി കുന്തിരിക്കം സ്വന്തമാക്കിയത്. ആഗോള വ്യാപാര നിയമങ്ങൾ പ്രകാരം ഒമാൻ കുന്തിരിക്കത്തിന് ഇനി പ്രത്യേക സംരക്ഷണമുണ്ടാകും.
ലോകവിപണിയിൽ 'ഒമാനി ഫ്രാങ്കിൻസെൻസ്' എന്ന ബ്രാൻഡിന്റെ മൂല്യം വർധിക്കാനും തനതായ ഉൽപന്നങ്ങൾ വ്യാജന്മാരിൽ നിന്ന് സംരക്ഷിക്കപ്പെടാനും ഈ പദവി സഹായിക്കും. ദോഫാര്‍ ഗവര്‍ണറേറ്റിലെ പര്‍വതനിരകളില്‍ വളരുന്ന മരങ്ങളില്‍ നിന്ന് ലഭിക്കുന്ന കുന്തിരിക്കത്തിന്റെ പ്രത്യേകതയും ശുദ്ധിയും ആഗോളതലത്തില്‍ അംഗീകരിക്കപ്പെടുന്നു എന്നതാണ് പ്രധാന നേട്ടം.
രാജ്യാന്തര വിപണിയില്‍ കയറ്റുമതി കൂടുതല്‍ എളുപ്പമാക്കും. മേന്മയേറിയ കുന്തിരിക്കം ലഭിക്കുന്ന സ്ഥലമായതിനാല്‍ അറേബ്യയുടെ സുഗന്ധ തലസ്ഥാനം എന്നാണ് സലാല അറിയപ്പെടുന്നത്. നൂറ്റാണ്ടുകൾ മുമ്പെ ഒമാനിൽ നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുന്തിരിക്കം കയറ്റുമതി ചെയ്തിരുന്നു എന്നാണ് ചരിത്രം. കേരളത്തിലേക്കും കുന്തിരിക്കം കയറ്റി അയച്ചിരുന്നു. ലോക പൈതൃക പട്ടികയില്‍ ഇടം പിടിച്ച ദോഫാറിലെ കുന്തിരിക്കം കേന്ദ്രങ്ങള്‍ തേടി എല്ലാ വര്‍ഷവും മാര്‍ച്ച് മാസത്തില്‍ ആയിരക്കണക്കിന് സഞ്ചാരികളാണ് എത്താറുള്ളത്.