ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ വിപണി പരിശോധന കർശനം
കൃതൃമ വിലക്കയറ്റവുമായി ബന്ധപ്പെട്ടാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയതത്
മസ്കത്ത്: ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ വിപണി പരിശോധന കർശനമാക്കി ഒമാൻ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി, കഴിഞ്ഞ ഒന്നര മാസത്തിനിടെ നടത്തിയ പരിശോധനകളിൽ കണ്ടെത്തിയത് 500-ലധികം നിയമലംഘനങ്ങളാണ്. കൃതൃമ വിലക്കയറ്റവുമായി ബന്ധപ്പെട്ടാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തെന്നും അതോറിറ്റി പറഞ്ഞു.
കൃതൃമ വിലക്കയറ്റം തടയുന്നതിനും, ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായി മാൻ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ഒമാനിലുടനീളം പരിശോധന കർശനമാക്കിയിരിക്കുകയാണ് സിപിഎ. മാർച്ച് ആദ്യ മുതൽ ഏപ്രിൽ പകുതി വരെയുള്ള കാലയളവിൽ കണ്ടെത്തിയ ലംഘനങ്ങൾ അഞ്ഞൂറിലധികമാണെന്നാണ് ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ റിപ്പോർട്ട്. ഇതിൽ 172 കേസുകളും അനാവശ്യ വിലക്കയറ്റവുമായി ബന്ധപ്പെട്ടതാണ്. പ്രത്യേകിച്ച് പഴം, പച്ചക്കറി വിപണിയിലാണ് ഇത്തരം പ്രവണതകൾ കൂടുതൽ കണ്ടതെന്നും സിപിഎ പറയുന്നു. ഏറ്റവും കൂടുതൽ നിയമ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്തത് മസ്കത്ത് ഗവർണറേറ്റിലാണ്. മസ്കത്തിലെ കേസുകളുടെ എണ്ണം 79 ആണ്. സൗത്ത് ബാത്തിന, നോർത്ത് ഷർഖിയ, നോർത്ത് ബാത്തിന എന്നീ ഗവർണറേറ്റുകളാണ് തൊട്ടുപിന്നിലുള്ളത്.
വിപണിയിൽ ഉത്പന്നങ്ങളുടെ ലഭ്യതയും കൃത്യമായ വിലയും ഉറപ്പുവരുത്താൻ 'സിലാൽ സെൻട്രൽ ഫ്രൂട്ട് ആൻഡ് വെജിറ്റബിൾ മാർക്കറ്റിൽ അതോറിറ്റി പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും അതോറിറ്റി അറിയിച്ചു. നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്കെതിരെ പിഴയും സ്ഥാപനം താൽക്കാലികമായി അടച്ചിടുന്നത് ഉൾപ്പെടെയുള്ള നിയമനടപടികളും സ്വീകരിച്ചിട്ടുണ്ട്. ഉപഭോക്താക്കളുടെ പരാതികൾ അതോറിറ്റിയുടെ ഹോട്‌ലൈൻ നമ്പറുകൾ വഴിയോ ആപ്പ് വഴിയോ അറിയിക്കാമെന്നും അതോറിറ്റി ഓർമിപ്പിച്ചു.