'സേഫ് സമ്മർ 2026'; ഉച്ചവിശ്രമനിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബോധവത്കരണവുമായി ഒമാൻ തൊഴിൽ മന്ത്രാലയം
തൊഴിലാളികളിൽ ബോധവത്ക്കരണം ശക്തമാക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു
മസ്കത്ത്: തൊഴിലിടങ്ങളിലെ ചൂട് മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകൾ തടയുന്നതിനും തൊഴിൽ സുരക്ഷ ഉറപ്പാക്കുന്നതിനുമായി സേഫ് സമ്മർ 2026 എന്ന പേരിൽ ബോധവത്കരണവുമായി ഒമാൻ തൊഴിൽ മന്ത്രാലയം. ഇതിൻ്റെ ഭാഗമായി അൽ ദാഖിലിയ ഗവർണറേറ്റിലെ 2000 ത്തിലധികം തൊഴിലാളികൾക്ക് ബോധവത്ക്കരണം നൽകി.
വേനൽക്കാലത്ത് ഉച്ചവിശ്രമ സമയങ്ങളിൽ ജോലി നിർത്തിവെക്കണമെന്ന തീരുമാനം സ്ഥാപനങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും, കടുത്ത ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചും മുൻകരുതലുകളെക്കുറിച്ചും തൊഴിലാളികളിൽ ബോധവൽക്കരണം ശക്തമാക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു.
ഒമാനിലുടനീളമുള്ള തൊഴിലിടങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ ശക്തിപ്പെടുത്തുന്നതിനും തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ പ്രതിബദ്ധതയാണ് ഈ പ്രചാരണം വ്യക്തമാക്കുന്നതെന്ന് അധികൃതർ അറിയിച്ചു. തൊഴിൽ സുരക്ഷ സംസ്കാരം വളർത്തിയെടുക്കാനും, വിവിധ മേഖലകളിൽ സുരക്ഷിതവും സുസ്ഥിരവുമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കാനുമാണ് 'സേഫ് സമ്മർ ക്യാമ്പയിൻ ലക്ഷ്യമിടുന്നത്.