അന്താരാഷ്ട്ര സൈബർ തട്ടിപ്പ് സംഘത്തെ പൂട്ടി റോയൽ ഒമാൻ പൊലീസ്
ഒരു മാസം നീണ്ട നിരീക്ഷണങ്ങൾക്കൊടുവിലാണ് സംഘം പൊലീസിൻറെ വലയിലാകുന്നത്
മസ്കത്ത്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അന്താരാഷ്ട്ര സൈബർ തട്ടിപ്പ് സംഘത്തെ പൂട്ടി റോയൽ ഒമാൻ പൊലീസ്. വടക്കൻ ബാത്തിന ഗവർണറേറ്റിലെ സുഹാറിൽ 33 കേന്ദ്രങ്ങളിൽ ഒരേസമയം നടത്തിയ മിന്നൽ റെയ്ഡിലാണ് 380-ലധികം ഏഷ്യൻ പൗരന്മാർ വലയിലായത്, വൻതോതിൽ ഉലക്ട്രിക് ഉപകരണങ്ങളും പണവും തട്ടിപ്പ് സംഘത്തിൽ നിന്ന് പിടിച്ചെടുത്തു.
ഒരു മാസം നീണ്ട നിരീക്ഷണങ്ങൾക്കൊടുവിലാണ് റോയൽ ഒമാൻ പൊലീസ് തട്ടിപ്പ് സംഘത്തിന്റെ വേരറുത്തത്. സുഹാറിലെ ഫ്ലാറ്റുകൾ, ഹോട്ടലുകൾ, ഒളിത്താവളങ്ങൾ തുടങ്ങി 33 കേന്ദ്രങ്ങളിൽ ഒരേസമയമായിരുന്നു പൊലീസിന്റെ റെയ്ഡ്. വൻതോതിൽ ഉലക്ട്രിക് ഉപകരണങ്ങളും പണവും തട്ടിപ്പ് സംഘത്തിൽ നിന്ന് പിടിച്ചെടുത്തു പരിശോധനയിൽ 1,800-ലധികം ഇലക്ട്രോണിക് ഉപകരണങ്ങളാണ് ആർഒപി കണ്ടെടുത്തത്. തട്ടിപ്പുകൾക്കായി ഉപയോഗിച്ചിരുന്ന വിവിധ രാജ്യങ്ങളിലെ 21-ലധികം വിദേശ കറൻസികളടങ്ങുന്ന പണശേഖരവും പൊലീസ് വീണ്ടെടുത്തു. അഞ്ച് ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ് പിടിയിലായ 380 പേരും. രാജ്യത്തിന്റെ സുരക്ഷാ സജ്ജീകരണങ്ങളുടെയും സൈബർ പ്രതിരോധത്തിന്റെയും ഉയർന്ന കാര്യക്ഷമതയാണ് ഈ ഓപ്പറേഷനിലൂടെ വെളിവാകുന്നതെന്ന് അധികൃതർ വ്യക്തമാക്കി. അടുത്തിടെ ഒമാനിൽ നടക്കുന്ന ഏറ്റവും വലിയ അന്താരാഷ്ട്ര സൈബർ വിരുദ്ധ റെയ്ഡുകളിൽ ഒന്നാണിത്. പിടിയിലായ പ്രതികൾക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. സംശയാസ്പദമായ ഫോൺ കോളുകളോ സാമ്പത്തിക ഓഫറുകളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ വിവരം കൈമാറണമെന്ന് താമസക്കാരോടും പൗരൻമാരെയും ആർഒപി ഓർമിപ്പിച്ചു