ആകെ 50,000+ സൈനികർ; പശ്ചിമേഷ്യയിലേക്ക് സൈനിക വിന്യാസം വർധിപ്പിച്ച് അമേരിക്ക
നീക്കത്തിന് പിറകിൽ യുറേനിയം പിടിച്ചെടുക്കലും വെടിനിർത്തൽ നീട്ടാൻ ഇറാനെ പ്രേരിപ്പിക്കലും
ഇറാൻ യുദ്ധത്തിനിടെ പതിനായിരം സൈനികരെ കൂടി പശ്ചിമേഷ്യയിലേക്ക് അയക്കാൻ അമേരിക്ക. ഇതോടെ മേഖലയിലെ യുഎസ് താവളങ്ങളിൽ ഉള്ളവരുൾപ്പെടെ ആകെ എണ്ണം അമ്പതിനായിരം കവിയും. എങ്കിലും സമ്പൂർണമായ കരയുദ്ധത്തിനുള്ള നീക്കം ഇപ്പോഴും സൈന്യത്തിനില്ലെന്നാണ് റിപ്പോർട്ടുകൾ. യുറേനിയം പിടിച്ചെടുക്കലും വെടിനിർത്തൽ നീട്ടാൻ ഇറാനെ പ്രേരിപ്പിക്കലും നീക്കത്തിന് പിറകിലുണ്ട്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഈ വൻ സൈനിക നീക്കം.
യുഎസ് ഉദ്യോഗസ്ഥർ നൽകുന്ന വിവരമനുസരിച്ച്, 6,000 സൈനികരുമായി യുഎസ്എസ് ജോർജ് എച്ച്.ഡബ്ല്യൂ. ബുഷ് കാരിയർ ഗ്രൂപ്പ് പശ്ചിമേഷ്യയിലേക്ക് എത്തുന്നുണ്ട്. ഏപ്രിൽ അവസാനത്തോടെ 4,200 സൈനികരുള്ള ബോക്സർ ആംഫിബിയസ് റെഡി ഗ്രൂപ്പും എത്തുമെന്നാണ് റിപ്പോർട്ട്. ബോക്സർ ഗ്രൂപ്പിൽ 800-ലധികം മറൈൻസും ഹെലികോപ്റ്ററുകളും ലാൻഡിങ് ക്രാഫ്റ്റുകളും ഉൾപ്പെടുന്നു. ബുഷ് എത്തിയാൽ, ഇതിനകം തന്നെ ഇറാനുമായുള്ള യുദ്ധത്തിൽ പങ്കെടുത്ത യുഎസ്എസ് അബ്രഹാം ലിങ്കൺ, യുഎസ്എസ് ജെറാൾഡ് ഫോർഡ് എന്നീ രണ്ട് കാരിയർ ഗ്രൂപ്പുകളോടൊപ്പം ചേരും.
ട്രംപ് ഇറാനുമായി ഉണ്ടാക്കിയ രണ്ടാഴ്ചത്തെ വെടിനിർത്തൽ അടുത്ത ബുധനാഴ്ച അവസാനിക്കാനിരിക്കെ, അത് നീട്ടാനുള്ള സാധ്യത വർധിപ്പിക്കുകയാണ് ലക്ഷ്യം. എന്നാൽ യുഎസ് ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് ഇറാനിലെ യുറേനിയം പിടിച്ചെടുക്കാൻ സ്പെഷ്യൽ ഫോഴ്സുകളെ ഇറക്കുന്നത് യുഎസ് ആലോചനയിലുണ്ട്. നീണ്ട കരയുദ്ധമില്ലെങ്കിലും മിന്നലാക്രമണത്തിലൂടെ പിടിച്ചെടുക്കുകയാണ് ലക്ഷ്യം. ഹോർമുസ് കടലിടുക്കിന് സമീപമുള്ള ദ്വീപുകളിലും തീരപ്രദേശങ്ങളിലും ലാൻഡിങ് നടത്താനുള്ള പദ്ധതികളും ഉണ്ട്. നിലവിൽ ഇറാൻ യുദ്ധത്തിനായി മേഖലയിൽ എത്തിയ യുഎസ് സൈനികരുടെ എണ്ണം 50,000-ന് മുകളിലാണ്.
എന്നാൽ ഈ സൈനിക ശക്തി ഇറാനിലേക്ക് പൂർണമായ കരയുദ്ധം നടത്താൻ മതിയാവില്ലെന്നാണ് വിലയിരുത്തൽ. 2003-ലെ ഇറാഖ് യുദ്ധത്തിന്റെ പശ്ചാത്തലം ഇത് വ്യക്തമാക്കുന്നു. അന്ന് ഇറാഖിന്റെ ആദ്യ ആക്രമണത്തിനായി യുഎസ് നേതൃത്വത്തിലുള്ള സഖ്യസേന 1,50,000-ലധികം സൈനികരെ വിന്യസിച്ചിരുന്നു. ഇറാഖിനേക്കാൾ മൂന്നിരട്ടി വലിപ്പമുള്ള രാജ്യമാണ് ഇറാൻ. ഇറാഖ് യുദ്ധത്തിന്റെ പാഠങ്ങൾ മനസ്സിലാക്കിയ യുഎസ് ഇപ്പോൾ പൂർണ അധിനിവേശത്തിന് പകരം സ്പെഷ്യൽ ഫോഴ്സ് ഓപ്പറേഷനുകൾ, നാവിക ബ്ലോക്കേഡ്, വ്യോമാക്രമണങ്ങൾ എന്നിവയിലൂടെയാണ് മുന്നോട്ടുപോകുന്നത്.