ഹോര്‍മുസ് ഉപരോധം തുടരുന്നതിനിടെ നാവികസേനാ സെക്രട്ടറിയെ പുറത്താക്കി യുഎസ്

പുറത്താക്കലിന് പിന്നിലെ കാരണത്തെ കുറിച്ച് വിശദീകരിച്ചിട്ടില്ല

Update: 2026-04-23 02:33 GMT

വാഷിങ്ടണ്‍ ഡിസി: ഇറാനുമായുള്ള സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെ നാവികസേനാ സെക്രട്ടറി ജോണ്‍ ഫെലാനെ പുറത്താക്കി യുഎസ്. പുറത്താക്കലിന് പിന്നിലെ കാരണത്തെ കുറിച്ച് വിശദീകരിച്ചിട്ടില്ല. ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് നാവിക ഉപരോധം തുടരുന്നതിനിടെയാണ് നാവികസേനയിലെ ഉന്നത ഉദ്യോഗസ്ഥനെ പെന്റഗണ്‍ പുറത്താക്കിയിരിക്കുന്നത്.

ജോണ്‍ ഫെലാന്‍ നാവികസേനക്ക് പുറത്തേക്ക് പോകുകയാണെന്നും ഉടനടി തീരുമാനം നടപ്പാക്കുകയാണെന്നുമാണ് പെന്റഗണ്‍ പ്രസ്താവനയില്‍ അറിയിച്ചത്. നേവി അണ്ടര്‍ സെക്രട്ടറി ഹൂങ് കോ പുതിയ സെക്രട്ടറിയാകും. 2024ല്‍ ട്രംപ് പ്രത്യേക താല്‍പര്യമെടുത്താണ് ജോണ്‍ ഫെലാനെ നേവി സെക്രട്ടറി സ്ഥാനത്തേക്ക് നിയമിച്ചത്. എന്നാല്‍, ട്രംപിന്റെ വിശ്വസ്തനായ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സേത്തുമായി ജോണ്‍ ഫെലാന്‍ നല്ല ബന്ധത്തിലായിരുന്നില്ല. ഇതാണ് പുറത്താക്കലിലേക്ക് നയിച്ചത്.

ഇറാനിലെ യുദ്ധത്തിനിടെ ആര്‍മി ചീഫ് ഓഫ് സ്റ്റാഫ് ജനറല്‍ റാന്‍ഡി ജോര്‍ജിനെ പുറത്താക്കി ആഴ്ചകള്‍ക്കകമാണ് വീണ്ടും പുറത്താക്കല്‍. ട്രംപിന് കൂടുതല്‍ വിശ്വസ്തരായ ആളുകളെ നിര്‍ണായക പദവികളില്‍ കൊണ്ടുവരാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നാണ് വിലയിരുത്തല്‍. റാന്‍ഡി ജോര്‍ജിന് പുറമെ, ആര്‍മി ട്രാന്‍സ്‌ഫോര്‍മേഷന്‍ ആന്‍ഡ് ട്രെയിനിംഗ് കമാന്‍ഡ് മേധാവി ജനറല്‍ ഡേവിഡ് ഹോഡ്നെ, ആര്‍മി ചാപ്ലയിന്‍ കോര്‍പ്‌സ് മേധാവി മേജര്‍ ജനറല്‍ വില്യം ഗ്രീന്‍ എന്നിവരെയും സ്ഥാനത്തുനിന്ന് നീക്കിയിരുന്നു.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News