ബ്യൂണസ് അയേഴ്സ്: സ്പെയിനിനെതിരായ ലോകകപ്പ് ഫൈനലിൽ പരാജയപ്പെട്ടതിന് പിന്നാലെ തന്റെ ഭാവി സംബന്ധിച്ച് ഏതാനും കാര്യങ്ങള്‍ തുറന്നുപറഞ്ഞ് അർജന്റീന പരിശീലകൻ ലയണൽ സ്കലോണി.
കാലാവധി പൂർത്തിയാക്കുമെന്നും എന്നാൽ ഇത്രയും വലിയൊരു നേട്ടം ഇനി ആവർത്തിക്കാൻ കഴിയുമോ എന്നറിയില്ലെന്നും സ്കലോണി പറഞ്ഞു. 48കാരനായ സ്കലോണിക്ക് അർജന്റീന ഫുട്ബോൾ അസോസിയേഷനുമായുള്ള (എഎഫ്എ) നിലവിലെ കരാർ ഡിസംബർ വരെയാണ്.
"എഎഫ്എ പ്രസിഡന്റുമായി സംസാരിക്കാനുണ്ട്. ഭാവിയിൽ എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് എനിക്ക് കൃത്യമായ ആശയമുണ്ട്. എന്റെ കരാർ കാലാവധി പൂർത്തിയാക്കും. എന്നാൽ ഇത്രയും വലിയൊരു നേട്ടം ഇനി ആവർത്തിക്കാൻ കഴിയുമോ എന്ന് എനിക്കറിയില്ല''- സ്കലോണി പറഞ്ഞു. തനിക്ക് ലഭിച്ച വലിയ അവസരത്തിന് നന്ദി പറഞ്ഞ അദ്ദേഹം, ഭാവി തീരുമാനിക്കാൻ അല്പം സമയം വേണമെന്നും വ്യക്തമാക്കി
"ഇവിടെ എത്താന്‍ അവസരം നൽകിയ പ്രസിഡന്റിനോട് ഞാൻ കടപ്പെട്ടിരിക്കുന്നു. ഏതൊരു പരിശീലകന്റെയും സ്വപ്നസ്ഥാനമാണിത്. ഞാനും എന്റെ പരിശീലക സംഘവും കളിക്കാരും അവസാന നിമിഷം വരെ പരമാവധി ശ്രമിച്ചു. അതിനാൽ തന്നെ ഇനി കാര്യങ്ങൾ ചിന്തിച്ചു തീരുമാനിക്കാൻ എനിക്ക് കുറച്ചു സമയം ആവശ്യമാണ്. ഇനിയും തുടർന്നുപോകാൻ കഴിയുമോ എന്ന് എനിക്കറിയില്ല. ഇതൊരു അത്ഭുതകരമായ ഇടമാണ്, ഞാനും എന്റെ സഹപരിശീലകരും ഇത്രയും വലിയൊരു സ്ഥാനത്ത് എത്തുമെന്ന് ഒരിക്കലും കരുതിയതല്ല"- സ്കലോണി കൂട്ടിച്ചേർത്തു.
മെസി, ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച കളിക്കാരനാണെന്ന് വ്യക്തമാക്കിയ അർജന്റീന കോച്ച്, മെസിയുടെ പാരമ്പര്യം ട്രോഫികൾക്കും കണക്കുകൾക്കും അപ്പുറമാണെന്നും കൂട്ടിച്ചേർത്തു
തുടർച്ചയായി രണ്ട് ലോകകപ്പുകൾ നേടുന്ന ചരിത്രനേട്ടത്തിന്റെ അരികിലായിരുന്നു സ്കലോണിയുടെ സംഘം. എന്നാൽ ലൂയിസ് ഡി ലാ ഫ്യൂന്റെയുടെ പരിശീലനത്തിലിറങ്ങിയ സ്പെയിൻ, അർജന്റീനയ്ക്ക് തിരിച്ചടിയാണ് നൽകിയത്. അധിക സമയത്ത് ഫെറാൻ ടോറസ് നേടിയ നിർണായക ഗോളാണ് മത്സരം സ്പെയിനിന്റെ വഴിക്കാക്കിയത്.