'നമുക്ക് എല്ലാം മറക്കാം'; മെസ്സിയുടെ ഡ്രസിങ് റൂം പ്രതികരണത്തിന് പിന്നിലെ കാരണം പറഞ്ഞ് മാക് അലിസ്റ്ററിന്റെ പിതാവ്
സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാദങ്ങൾ അടിസ്ഥാന രഹിതമാണെന്ന് റോഡ്രിഗോ ഡിപോളിന്റെ പിതാവ് പറഞ്ഞു
ബ്യൂണസ് ഐറിസ്: ലോകകപ്പിൽ അർജന്റീനയുടെ തോൽവി മുൻകൂട്ടിയുള്ള തിരിക്കഥയുടെ ഭാഗമാണോ...? മത്സരത്തിന് ഇറങ്ങുന്നതിന് തൊട്ടുമുൻപ് ലയണൽ മെസ്സി ഡ്രസിങ് റൂമിൽവെച്ച് സഹതാരങ്ങളോടായി ' നമുക്ക് എല്ലാം മറക്കാം' എന്ന് പറയുന്ന വീഡിയോ ചൂണ്ടിക്കാട്ടി സമൂഹ മാധ്യമങ്ങളിൽ ഗൂഢാലോചന സിദ്ധാന്തവും ചർച്ചകളും ചൂടുപിടിക്കുകയാണ്. ഫൈനൽ മത്സരം വീക്ഷിക്കാൻ അർജന്റൈൻ താരങ്ങളുടെ കുടുംബാംഗങ്ങൾ സ്റ്റേഡിയത്തിൽ എത്താത്തതും പലരും 'മാച്ച് ഫിക്‌സിങ്' എന്ന വാദം ഉയർത്തുന്നതിനായി ആരോപണമായി ഉന്നയിച്ചിരുന്നു. എന്നാലിപ്പോൾ ഇക്കാര്യങ്ങളെയെല്ലാം തള്ളി രംഗത്തെത്തിയിരിക്കുകയാണ് റോഡ്രിഗോ ഡി പോളിന്റെ പിതാവ്. അർജൻറീനിയൻ റേഡിയോ ചാനലായ 'റേഡിയോ കോൺ വോസി'ന് നൽകിയ അഭിമുഖത്തിലാണ് റോബർട്ടോ ഡി പോൾ ഇത്തരം പ്രചരണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് പറഞ്ഞ് രംഗത്തെത്തിയത്. വർഷങ്ങളോളാണ് ഓരോ ഫുട്‌ബോൾ താരവും കഠിനാദ്ധ്വാനം ചെയ്യുന്നത്. തോൽക്കാൻ വേണ്ടി ആരും കളിക്കില്ല. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഇത്തരം വാദങ്ങൾക്ക് അടിസ്ഥാനമില്ലെന്നും ഡി പോളിന്റെ പിതാവ് പറഞ്ഞു.
അർജന്റൈൻ മിഡ്ഫീൽഡർ മാക് അലിസ്റ്ററിന്റെ പിതാവും മുൻ താരവുമായ കാർലോസ് മക് അലിസ്റ്ററും പ്രചരിക്കുന്ന ആരോപണങ്ങളെ നിഷേധിച്ച് രംഗത്തെത്തിയിരുന്നു. കളിക്കളത്തിന് പുറത്തെ മാനസിക സമ്മർദ്ദങ്ങളും അനാവശ്യ ചിന്തകളും മാറ്റിവെച്ച് സ്വതന്ത്രമായി കളിക്കാനാണ് മെസ്സി ഡ്രസിങ് റൂമിൽവെച്ച് താരങ്ങളോട് ആവശ്യപ്പെട്ടതെന്ന് റേഡിയോ ലാ റെഡിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ഇക്കാര്യം മാക് അലിസ്റ്റർ തന്നോട് പറഞ്ഞിരുന്നുവെന്നും പിതാവ് വ്യക്തമാക്കി.
ലോങ് ബോളുകൾ ഒഴിവാക്കി ട്രയാംഗിൾ പാസുകൾ നൽകി പന്തടക്കം നിലനിർത്താനായിരുന്നു മെസ്സി സഹതാരങ്ങൾക്ക് നൽകിയ നിർദേശം- കാർലോസ് മക് അലിസ്റ്റർ പറഞ്ഞു. ഡ്രസിങ് റൂമിലെ വീഡിയോയെ കുറിച്ചുള്ള ചോദ്യങ്ങളോട് രൂക്ഷമായാണ് അർജന്റൈൻ കോച്ച് ലയണൽ സ്‌കലോണിയും പ്രതികരിച്ചത്. മത്സരശേഷം ആരാധകർക്ക് നന്ദി പറഞ്ഞ് റോഡ്രിഗോ ഡി പോളും എൻസോ ഫെർണാണ്ടസും ലിസാൻഡ്രോ മാർട്ടിനസുമെല്ലാം സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്നു. തങ്ങൾ പ്രതീക്ഷിച്ചപോലെ കളിക്കാനായില്ലെന്നും, ഈ തിരിച്ചടി താൽകാലികമാണെന്നുമായിരുന്നു ലിസാൻഡ്രോ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.