Writer - Athique Haneef
Web Journalist at MediaOne
ന്യൂഡൽഹി: ദേശീയ താല്പര്യങ്ങൾക്കെതിരായ തെറ്റായ വിവരങ്ങളും പ്രചാരണങ്ങളും നടത്തുന്നു എന്നാരോപിച്ച് ചൈനയുടെയും തുർക്കിയുടെയും മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി ഇന്ത്യ. തുർക്കി സർക്കാർ ധനസഹായത്തോടെ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര വാർത്താ ഏജൻസിയായ TRT വേൾഡ്, ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കീഴിലുള്ള ഗ്ലോബൽ ടൈംസ്, ചൈനയുടെ സർക്കാർ ഉടമസ്ഥതയിലുള്ള സിൻഹുവ എന്നീ മാധ്യമങ്ങളുടെ എക്സ് അക്കൗണ്ടുകളാണ് വിലക്കിയത്.
തെക്കൻ ടിബറ്റിന്റെ ഭാഗമായ അരുണാചൽ പ്രദേശിലെ ചില സ്ഥലങ്ങൾക്ക് ചൈന പുതിയ പേരുകൾ നൽകിയത് മാധ്യമങ്ങൾ പുറത്തുവിട്ടതിനെ തുടർന്നാണ് നടപടി. എന്നാൽ ചൈനയുടെ നടപടിക്കെതിരെ ഇന്ത്യ രംഗത്തെത്തി. 'അരുണാചൽ പ്രദേശ് അന്നും, ഇന്നും, എന്നും ഇന്ത്യയുടെ അഭിവാജ്യ ഘടകമാണ്.' ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
ഇന്ത്യയുടെ സൈനിക നടപടിയെക്കുറിച്ചുള്ള ഒരു റിപ്പോർട്ടിൽ ചൈനയുടെ ഗ്ലോബൽ ടൈംസിന് നേരത്തെ ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകിയിരുന്നു. 'തെറ്റായ വിവരങ്ങൾ പുറത്തുവിടുന്നതിന് മുമ്പ് വസ്തുതകളും ഉറവിടങ്ങളും പരിശോധിക്കണം.' ഗ്ലോബൽ ടൈംസിന് മുന്നറിയിപ്പായി എംബസി എക്‌സിലെ ഒരു പോസ്റ്റിൽ കുറിച്ചു. ഇന്ത്യൻ സായുധ സേനക്കുണ്ടായ നാശനഷ്ടങ്ങളുമായി ബന്ധപ്പെട്ട് പാകിസ്താനോട് അനുഭാവം പുലർത്തുന്ന നിരവധി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അടിസ്ഥാനരഹിതമായ അവകാശവാദങ്ങൾ പ്രചരിപ്പിക്കുന്നുണ്ടെന്ന് എംബസി വിശദീകരിച്ചു.