വഖഫ് നിയമഭേദഗതി; നിയമപോരാട്ടം കടുപ്പിക്കാൻ മുസ്‍ലിം ലീഗ്
മുതിർന്ന അഭിഭാഷകൻ കപിൽ സിബലുമായി കുഞ്ഞാലിക്കുട്ടി ഇന്ന് കൂടിക്കാഴ്ച നടത്തും
ഡൽഹി:വഖഫ് നിയമഭേദഗതിക്ക് എതിരായ നിയമപോരാട്ടം കടുപ്പിക്കാൻ മുസ്‍ലിം ലീഗ്. ഇന്ന് ഡൽഹിയിൽ മുതിർന്ന അഭിഭാഷകൻ കപിൽ സിബലുമായി പി.കെ. കുഞ്ഞാലിക്കുട്ടി കൂടിക്കാഴ്ച നടത്തും. നിയമം അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് സുപ്രിം കോടതിയിൽ ആവശ്യപ്പെടാനും മുസ്‍ലിം ലീഗ് തീരുമാനിച്ചു.
പാർലമെന്റ് പാസാക്കിയ വഖഫ് ഭേദഗതി ബില്ല് ഒപ്പ് വയ്ക്കരുതെന്ന് ആവശ്യപ്പെട്ട് മുസ്‍ലിം ലീഗിന്റെ അഞ്ച് എംപിമാർ രാഷ്ട്രപതി ദ്രൗപതി മുർമുവിന് ശനിയാഴ്ച കത്ത് നൽകിയിരുന്നു. ഈ ആവശ്യം അവഗണിച്ചാണ് രാഷ്ട്രപതി മുർമു ഇന്നലെ വഖഫ് ഭേദഗതി നിയമത്തിന് അംഗീകാരം നൽകിയത്.
അതേസമയം, വഖഫ് നിയമ ഭേദഗതിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച് ജംഇയ്യത്തുൽ ഉലമാഹിന്ദ്. നിയമം പ്രാബല്യത്തിലാകുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി.നിയമം ഭരണഘടനയ്ക്ക് നേരെയുള്ള ആക്രമണമാണ്. മുസ്‍ലിംകളുടെ മതസ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള അപകടകരമായ ഗൂഢാലോചനയാണ് ഈ ബിൽ. ജനാധിപത്യപരമായ പോരാട്ടം അവസാന തുള്ളി രക്തം വരെ തുടരുമെന്ന് അധ്യക്ഷൻ മൗലാന അർഷദ് മദനി പറഞ്ഞു.