'മുസ്ലിം ലീഗുമായി സഹകരിക്കാതായപ്പോൾ തന്നെ മുസ്ലിം വിരോധിയാക്കി'; വെള്ളാപ്പള്ളി നടേശൻ
വെള്ളാപ്പള്ളി പങ്കുവെച്ചത് ചില യാഥാർത്ഥ്യങ്ങളാണെന്നും, ചില രാഷ്ട്രീയ നേതാക്കളുടെ തന്ത്രങ്ങളെയാണ് അദ്ദേഹം തുറന്നു കാണിച്ചതെന്നും നാഷണൽ ലീഗ് സംസ്ഥാന അധ്യക്ഷൻ
തിരുവനന്തപുരം: മുസ്ലിം ലീഗുമായി സഹകരിക്കാതെ ആയപ്പോൾ തന്നെ മുസ്ലിം വിരോധിയാക്കിയെന്ന് വെള്ളാപ്പള്ളി നടേശൻ. താൻ മുസ്ലീങ്ങൾക്കെതിരെ പറഞ്ഞു എന്ന് പ്രചരിപ്പിക്കുന്നത് മുസ്ലിം ലീഗ് നേതാക്കളാണ്. താൻ ഒരിക്കലും ഒരു മുസ്ലിം വിരോധിയല്ലെന്നും, തന്റെ മലപ്പുറം പ്രസംഗത്തെ ദുർവ്യാഖ്യാനം ചെയ്തുവെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
തന്നെ മുസ്ലിം വീരോധിയാക്കാനുള്ള മുസ്ലീംലീഗിന്റെ നീക്കത്തെ പൊളിച്ചടുക്കാനാണ് താൻ ശ്രമിക്കുന്നത്. എന്റെ അഭിഭാഷകനും ഓഡിറ്ററും മുസ്ലിംകളാണ്. താൻ ഒരിക്കലും ഒരു മുസ്ലിം വിരോധിയല്ല. ഭൂരിപക്ഷം മുസ്ലിംകളും മുസ്ലിംലീഗിന് പുറത്തുള്ളവരാണ്. മുസ്ലിം സമുദായത്തിന്റെ കുത്തക അവകാശം ഏറ്റെടുക്കാനുള്ള അവകാശം ലീഗിനില്ല. താൻ പ്രകടിപ്പിച്ചത് ഞങ്ങളുടെ ദുഃഖസത്യങ്ങൾ വിഭാഗീയത സൃഷ്ടിക്കാനാണ് മുസ്ലിം ലീഗ് ശ്രമിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വെള്ളാപ്പള്ളി പങ്കുവെച്ചത് ചില യാഥാർത്ഥ്യങ്ങളാണെന്നും ചില രാഷ്ട്രീയ നേതാക്കളുടെ തന്ത്രങ്ങളെയാണ് അദ്ദേഹം തുറന്നു കാണിച്ചതെന്നും നാഷണൽ ലീഗ് സംസ്ഥാന അധ്യക്ഷൻ എ.പി അബ്ദുൽ വഹാബ് പറഞ്ഞു. വെള്ളാപ്പള്ളി നടേശൻ നീതി നിഷേധത്തിനെതിരെ പോരാട്ടം നടത്തിയ ആളാണ്. പിന്നാക്ക സമുദായത്തിന്റെ നീതിക്ക് വേണ്ടി വലിയ പോരാട്ടം നയിച്ചു. ഒരു സമുദായത്തെയും അദ്ദേഹം ആക്ഷേപിച്ചിട്ടില്ല. വെള്ളാപ്പള്ളിയെ വീട്ടിലെത്തി സന്ദർശിച്ച ശേഷമായിരുന്നു ഐഎൻഎൽ നേതാക്കളുടെ പ്രതികരണം.