സഹപാഠികളുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച സംഭവം: എബേലിനെതിരെ രണ്ട് കേസുകൾ കൂടി
ഇതോടെ പ്രതിക്കെതിരെ രജിസ്റ്റർ ചെയ്ത ആകെ കേസുകളുടെ എണ്ണം അഞ്ചായി
തിരുവനന്തപുരം: സഹപാഠികളുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച കേസിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് വിദ്യാർഥി എബേൽ അഗസ്റ്റിനെതിരെ രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. വിദ്യാർഥിനികളുടെ പരാതിയിൽ മെഡിക്കൽ കോളജ് പൊലീസാണ് രണ്ട് എഫ്ഐആർ കൂടി രജിസ്റ്റർ ചെയ്തത്. ഇതോടെ പ്രതി എബേൽ അഗസ്റ്റിനെതിരെ രജിസ്റ്റർ ചെയ്ത ആകെ കേസുകളുടെ എണ്ണം അഞ്ചായി. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. തിരുവനന്തപുരം മെഡിക്കൽ കോളജിലെ വിദ്യാർഥിനികളാണ് പരാതി നൽകിയത്. ആദ്യ കേസിൽ എബേലിന് ജാമ്യം ലഭിച്ചതോടെ വിദ്യാർഥികൾ പ്രതിഷേധിച്ചിരുന്നു. കോളജിലെ മൂന്നാം വർഷ വിദ്യാർഥിയാണ് എബേൽ അഗസ്റ്റിൻ.
പതിനഞ്ച് വിദ്യാർഥികളുടെ ചിത്രങ്ങളാണ് യുവാവ് മോർഫ് ചെയ്തതായി കണ്ടെത്തിയത്. ഓരോരുത്തരുടെയും പരാതിയിൽ പ്രത്യേകം എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നായിരുന്നു വിദ്യാർഥികളുടെ ആവശ്യം. ഇതിന് പിന്നാലെയാണ് കൂടുതൽ പരാതികളിൽ കേസെടുക്കാൻ പൊലീസ് നിർബന്ധിതരായത്.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ മൂന്നാം വര്‍ഷം വിദ്യാര്‍ഥിയും പാലക്കാട് സ്വദേശിയുമാണ് എബേൽ. സഹപാഠികളുടെ ചിത്രങ്ങൾ പകർത്തി മോർഫ് ചെയ്ത് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനാണ് എബേലിനെ കഴിഞ്ഞ ദിവസം മെഡിക്കൽ കോളജ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ, തുടക്കത്തിൽ ഒന്നോ രണ്ടോ പേരുടെ പരാതിയിൽ മാത്രം കേസെടുത്ത പൊലീസ്, പ്രതിയെ ദുർബലമായ വകുപ്പുകൾ ചുമത്തി ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു. ഇതിൽ പ്രതിഷേധവുമായി വിദ്യാര്‍ഥികൾ രംഗത്തെത്തിയിരുന്നു.
ഏകദേശം 13-ഓളം വിദ്യാർഥിനികളുടെ ചിത്രങ്ങളാണ് യുവാവ് മോർഫ് ചെയ്തിരിക്കുന്നത് എന്നും, അതിനാൽ ഓരോരുത്തരുടെയും പരാതിയിൽ പ്രത്യേകം എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നുമായിരുന്നു വിദ്യാർഥികളുടെ പ്രധാന ആവശ്യം.