മന്ത്രി ബിന്ദുകൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശരത്ചന്ദ്രനെ നിയമിക്കാനുള്ള നിർദേശത്തിന് അനുമതി നല്‍കാതെ മുഖ്യമന്ത്രി; കോണ്‍ഗ്രസില്‍ തര്‍ക്കം
ശരത് ചന്ദ്രന്റെ ബിജെപി ബന്ധമാരോപിച്ച് പ്രാദേശിക കോൺഗ്രസ് നേതൃത്വം രംഗത്ത് വന്നിരുന്നു
തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തിലും കോൺഗ്രസിൽ തർക്കം. ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് ശരത് ചന്ദ്രനെ നിയമിക്കാനുള്ള നിർദേശത്തിന് ഇതുവരെ അനുമതി നൽകാതെ മുഖ്യമന്ത്രി. ഇതിനിടെ
ശരത് ചന്ദ്രന്റെ ബിജെപി ബന്ധമാരോപിച്ച് പ്രാദേശിക കോൺഗ്രസ് നേതൃത്വം രംഗത്തുവന്നിരുന്നു. നിരവധി മന്ത്രിമാരുടെ സ്റ്റാഫ് നിയമനത്തിനും ഇതുവരെ മുഖ്യമന്ത്രി അനുമതി നൽകിയിയിട്ടില്ല. മന്ത്രി ബിന്ദു കൃഷ്ണയുടെ പേഴ്സണൽ സ്റ്റാഫിലേക്ക് പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രനെ നിയമിക്കാനുള്ള നീക്കം തുടങ്ങിയപ്പോഴേ പ്രാദേശിക നേതൃത്വം എതിർപ്പുമായി രംഗത്തെത്തിയിരുന്നു. ശരത്ചന്ദ്രന്റെ ബിജെപി ബന്ധമായിരുന്നു കാരണമായി ഉന്നയിച്ചത്. കെ.സി വേണുഗോപാലിന്റെ നോമിനിയായാണ് ഇയാളെ ബിന്ദുവിന്റെ സ്റ്റാഫിലേക്ക് നിർദേശിച്ചതെന്നാണ് വിവരം.
എന്നാൽ ഏതാണ്ട് ഒരുമാസമായിട്ടും മുഖ്യമന്ത്രി ഈ ഫയലിൽ ഒപ്പു വച്ചിട്ടില്ല. ഇതോടെ ശരത് ചന്ദ്രൻ അല്ലാതെ മറ്റൊരു പ്രൈവറ്റ് സെക്രട്ടറി വേണ്ടെന്ന് നിലപാടിലാണ് ബിന്ദു കൃഷ്ണ. കെ.സി വേണുഗോപാൽ അടക്കമുള്ള ചില നേതാക്കളുടെ നോമിനികളായി പല മന്ത്രിമാരുടെയും സ്റ്റാഫുകളിൽ എത്തിയ പലർക്കും ഇതുവരെ നിയമന ഉത്തരവ് നൽകിയിട്ടില്ല. ഇവരുടെ പലരുടെയും മുൻകാല സാമ്പത്തിക രാഷ്ട്രീയ, ചരിത്രം പരിശോധിക്കണമെന്ന നിലപാടിലാണ് മുഖ്യമന്ത്രി. എന്നാൽ മന്ത്രിമാരുടെ സ്റ്റാഫിൽ ജോലി ആരംഭിച്ച പലർക്കും നിയമന ഉത്തരവ് ഇതുവരെ ലഭിച്ചിട്ടില്ല.
നിയമനം നടന്ന മന്ത്രിമാരുടെ സ്റ്റാഫുകളിൽ പലതിലും പരാതികൾ ഉയരുന്നുണ്ട്. അതേസമയം സ്റ്റാഫുകളുടെ നിയമനം പൂർണ തോതിൽ പൂർത്തിയാകുന്നത് ഇനിയും വൈകിയാൽ മന്ത്രിമാരുടെ ഓഫീസിന്റെ പ്രവർത്തനത്തെയും കാര്യമായി ബാധിക്കും.