കാഫിർ സ്ക്രീൻഷോട്ട് കേസ്: റിബേഷിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
മുൻകൂർ ജാമ്യം ലഭിച്ചതിനാൽ അറസ്റ്റ് ചെയ്ത് വിട്ടയക്കും
കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് നിർമിച്ച കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് അന്വേഷണ സംഘം റിബേഷിന് നോട്ടീസ് നൽകിയിട്ടുണ്ട്. മുൻകൂർ ജാമ്യം ലഭിച്ചതിനാൽ അറസ്റ്റ് ചെയ്ത് വിട്ടയക്കും. റിബേഷിനെ അറസ്റ്റ് ചെയ്യുന്നതോടെ ഈ കേസിൽ അറസ്റ്റിലാകുന്നത് മൂന്ന് പേരാകും. വ്യാജമായി നിർമിച്ച കാഫിർ സ്ക്രീൻഷോട്ട് കൂടുതൽ ആളുകളിലേക്ക് അയച്ചു നൽകിയത് റിബേഷാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
വിവാദ സ്‌ക്രീൻഷോട്ട് ആദ്യം വ്യാപകമായി ഷെയർ ചെയ്ത വ്യക്തികളിൽ ഒരാൾ റിബേഷ് രാമകൃഷ്ണനാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. റിബേഷ് ഇത് നിരവധി ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്തിട്ടുണ്ട്.
ജിതിൻ ഭാസ്‌കർ ആണ് ഈ കാഫിർ സ്‌ക്രീൻഷോട്ട് നിർമിച്ചതെന്നും ആദ്യം പ്രചരിപ്പിച്ചതെന്നും അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. സ്‌ക്രീൻഷോട്ട് നിർമിച്ചതിന് ശേഷം ജിതിൻ ഭാസ്‌കർ തന്റെ ഫോൺ പൂർണമായും ഫോർമാറ്റ് ചെയ്തതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ തെളിവുകൾ ലഭിക്കുന്നതിനായി ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. വരും ദിവസങ്ങളിൽ കേസിൽ കൂടുതൽ പേർ പ്രതി ചേർക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.