രഹസ്യയോഗം: ഉമർ ഫൈസിക്കെതിരെ നടപടിയെടുക്കണമെന്ന് സമസ്ത നേതാക്കൾ
ഡോ ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി, എം.പി മുസ്തഫൽ ഫൈസി, അബ്ദുസമദ് പൂക്കോട്ടൂർ തുടങ്ങിയ സമസ്ത നേതാക്കളാണ് ആവശ്യം ഉന്നയിച്ചത്
കോഴിക്കോട്: രഹസ്യയോഗം ചേര്‍ന്ന ഉമർ ഫൈസിക്കെതിരെ നടപടിയെടുക്കണമെന്ന് സമസ്ത നേതാക്കൾ. വിഘടിത പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുന്ന ഉമർ ഫൈസി മുക്കത്തിനെ സ്ഥാനങ്ങളിൽ നിന്ന് നീക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
ഡോ ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി, എം.പി മുസ്തഫൽ ഫൈസി, അബ്ദുസമദ് പൂക്കോട്ടൂർ തുടങ്ങിയ സമസ്ത നേതാക്കളാണ് ആവശ്യം ഉന്നയിച്ചത്.
മുശാവറയുടെ പവിത്രതക്ക് കളങ്കം വരാതെ സൂക്ഷിക്കാന്‍ മുൻകൈ എടുക്കണമെന്നും നേതാക്കള്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടു.
സമൂഹത്തിലെ ഉന്നതർ ഇടപെട്ട് ഐകൃശ്രമം തുടരുമ്പോൾ ഐക്യത്തിന് വില കല്പിക്കാതെയുള്ള ഗൂഢാലോചനകളും രഹസ്യയോഗങ്ങളും ആശങ്കാജനകമാണ്. മുശാവറക്ക് മുമ്പ് ഏതാനും പേർ ചേർന്ന് അജണ്ട രൂപപ്പെടുത്തുന്നതും സമ്മർദതന്ത്രം മെനയുന്നതും പിന്നീട് നടക്കുന്ന അവകാശവാദങ്ങളും പരമാധികാര സഭയുടെ സൽപേരിന് കളങ്കം വരുത്തുന്നതാണ്. നിലവില്‍, ഇരു വിഭാഗങ്ങളേയും കേട്ട് അവർ നൽകിയ പരാതികൾ പരിശോധിച്ച് തീരുമാനങ്ങൾ കൈകൊള്ളാനും പ്രവർത്തകർക്കിടയിൽ ഐക്യം നിലനിർത്താനുമുള്ള ശ്രമത്തിനിടയിലാണ് ഇത്തരം കരിങ്കാലി പ്രവർത്തനങ്ങൾ ഉത്തരവാദപ്പെട്ടവരിൽ നിന്നുണ്ടാവുന്നതെന്നും നേതാക്കള്‍ വ്യക്തമാക്കുന്നു.
ഉമർ ഫൈസിയുടെ നേതൃത്വത്തിൽ സമസ്തയിലെ ഒരു വിഭാഗം രഹസ്യയോഗം ചേർന്നെന്നാണ് പരാതി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മുശാവറക്ക് മുന്നോടിയായാണ് രഹസ്യ യോഗം ചേർന്നത്. യോഗത്തിൽ 12 മുശാവറ അംഗങ്ങൾ പങ്കെടുത്തിരുന്നു. ഇതിനെതിരെയാണ് സമസ്തയിലെ ഒരുവിഭാഗം രംഗത്ത് എത്തിയത്.