മലപ്പുറത്ത് പ്രസവത്തിനിടെ മരിച്ച യുവതിയുടെ പോസ്റ്റ്‍മോര്‍ട്ടം ഇന്ന്
അസ്വാഭാവിക മരണത്തിന് പെരുമ്പാവൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് മലപ്പുറം പൊലീസിന് കൈമാറി
മലപ്പുറം: മലപ്പുറത്ത് പ്രസവത്തിനിടെ മരിച്ച യുവതിയുടെ പോസ്റ്റ് മോര്‍ട്ടം ഇന്ന് നടത്തും. കളമശ്ശേരി മെഡിക്കൽ കോളേജിലാണ് പോസ്റ്റ്മോർട്ടം നടത്തുക നിലവിൽ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, കളമശ്ശേരി മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറും.
അസ്വാഭാവിക മരണത്തിന് പെരുമ്പാവൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് മലപ്പുറം പൊലീസിന് കൈമാറിയിട്ടുണ്ട്. അതിനിടെ,യുവതിയുടെ ഭർത്താവ് പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
മലപ്പുറം ഈസ്റ്റ് കോഡൂരിലെ വാടകവീട്ടില്‍ വെച്ചാണ് ആലപ്പുഴ സ്വദേശി സിറാജുദ്ദീന്റെ ഭാര്യ അസ്മ മരിച്ചത്.തദേഹം ആരും അറിയാതെ ഭർത്താവ് പെരുമ്പാവൂരിലേക്ക് കൊണ്ടുപോകുകയായിരുന്നു. സിറാജുദ്ദീൻ കുഞ്ഞ് ജനിച്ച ഉടനെ വാട്സാപ്പിൽ ഈ വിവരം സ്റ്റാറ്റസ് ഇട്ടതായി നാട്ടുകാർ പറയുന്നു. എന്നാൽ പിന്നീടുണ്ടായ അമിത രക്തസ്രാവം മൂലം യുവതി മരിക്കുകയായിരുന്നു.
ഇതോടെ ആരുമറിയാതെ രാത്രിയോടെ തന്നെ യുവതിയുടെ മൃതദേഹം പെരുമ്പാവൂരിലേക്ക് കൊണ്ടുപോകയായിരുന്നു.ഭാര്യയ്ക്ക് ശ്വാസം മുട്ടലാണന്ന് ആംബുലൻസ് ഡ്രൈവറെ തെറ്റിദ്ധരിപ്പിച്ചായിരുന്നു യാത്ര. ഭാര്യയുടെ ബന്ധുക്കളാണ് പൊലീസിൽ വിവരം അറിയിച്ചത്. രാവിലെ പൊലീസ് വിളിക്കുമ്പോഴാണ് പ്രദേശവാസികൾ വിവരം അറിയുന്നത്.