'തൃശൂർ പൂരത്തിനിടെ ആന വിരണ്ടോടിയത് കണ്ണിലേയ്ക്ക് ലേസർ അടിച്ചതിനാൽ’; ആരോപണവുമായി പാറമേക്കാവ് ദേവസ്വം
പൂരപറമ്പിൽ ലേസറുകൾ നിരോധിക്കണമെന്ന് പാറമേക്കാവ് ദേവസ്വം ഭാരവാഹികൾ ആവശ്യപ്പെട്ടു
തൃശൂർ: തൃശൂർ പൂരം എഴുന്നള്ളിപ്പിനെത്തിച്ച ആന വിരണ്ടോടിയത് ലേസർ ആക്രമണം മൂലമെന്ന് പാറമേക്കാവ് ദേവസ്വം. തൃശൂർ പൂരത്തിനിടെ ആനകളുടെ കണ്ണിലേയ്ക്ക് ലേസർ അടിച്ചു. ഇതാണ് ആന ഓടാൻ കാരണമെന്നും പാറമേക്കാവ് ദേവസ്വം പറഞ്ഞു. ആന വിരണ്ടോടിയ സംഭവത്തിൽ 42 പേർക്ക് പരിക്കേറ്റിരുന്നു.
പൂരപറമ്പിൽ ലേസറുകൾ നിരോധിക്കണമെന്ന് പാറമേക്കാവ് ദേവസ്വം ഭാരവാഹികൾ ആവശ്യപ്പെട്ടു. എഴുന്നള്ളിപ്പിൽ ആനകളെ ഉപയോഗിക്കുന്നതിന് എതിരെ നിൽക്കുന്ന സംഘടനകളുടെ പങ്ക് അന്വേഷിക്കണം. ലേസർ ഉപയോഗിച്ചവരുടെ റീലുകൾ നവമാധ്യമങ്ങിൽ ഉണ്ട്. ഇത്തരം റീലുകൾ സഹിതം പരാതി നൽകുമെന്നും പാറമേക്കാവ് ദേവസ്വം പറഞ്ഞു.
ഊട്ടോളി രാമന്‍ എന്ന ആനയാണ് പൂരത്തിനിടെ പാണ്ടി സമൂഹം മഠം എം.ജി റോഡിലേക്കുള്ള വഴിയിലൂടെ വിരണ്ടോടിയത്. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ഇതിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് ആളുകൾക്ക് പരിക്കേറ്റത്. എലിഫന്റ് സ്‌ക്വാഡ് എത്തിയാണ് ആനയെ നിയന്ത്രണ വിധേയമാക്കിയത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.