സ്വകാര്യ ഹജ്ജ് ക്വാട്ടയില്‍ അപേക്ഷിച്ച 42000 തീർഥാടകർക്ക് ഈ വർഷം ഹജ്ജ് ചെയ്യാനാവില്ല
42,000 പേർക്ക് ഹജ്ജിന് അവസരം നഷ്ടപ്പെട്ടതിലെ വീഴ്ച അന്വേഷിക്കണമെന്നും തീർഥാടകർക്ക് നഷ്ടപരിഹാരം നല്കണമെന്നും എം.കെ രാഘവന്‍ എം.പി
കോഴിക്കോട്: ഈ വർഷം സ്വകാര്യ ഹജ്ജ് ക്വാട്ടയില്‍ അപേക്ഷിച്ച 42000 തീർഥാടകർക്ക് ഹജ്ജ് ചെയ്യാനാവില്ലെന്ന് ഉറപ്പായി. ഈ വർഷം അവസരം നഷ്ടപ്പെട്ടവർക്ക് അടുത്തവർഷം അവസരം നല്കുകയോ പണം തിരികെ നല്കുകയോ ചെയ്യാനാണ് ആലോചന. 42,000 പേർക്ക് ഹജ്ജിന് അവസരം നഷ്ടപ്പെട്ടതിലെ വീഴ്ച അന്വേഷിക്കണമെന്നും തീർഥാടകർക്ക് നഷ്ടപരിഹാരം നല്കണമെന്നും എം.കെ രാഘവന്‍ എം.പി ആവശ്യപ്പെട്ടു.
നടപടി ക്രമങ്ങള്‍ പൂർത്തിയാക്കി ഹജ്ജ് യാത്ര തുടങ്ങിയതോടെയാണ് സ്വകാര്യ ഹജ്ജ് ക്വാട്ടയില്‍ അപേക്ഷച്ചവരില്‍ മൂന്നില്‍ രണ്ടു പേർക്കും ഇത്തവണ പോകാനാവില്ലെന്ന് ഉറപ്പായത്. ആകെയുള്ള സ്വകാര്യ കോട്ടയായ 52000 യാത്രക്കാരില്‍ 10,000 പേർക്ക് മാത്രമാണ് ഇത്തവണ അവസരം ലഭിച്ചത്. 42000 പേർക്ക് അവസാന നിമിഷം അവസം ലഭിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും അതും നടന്നില്ല. സ്വകാര്യ ഏജന്‍സികള്‍ പണമടക്കുകയും വിവരങ്ങള്‍ കൈമാറുകയും ചെയ്തെങ്കിലും കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ നടപടികള്‍ പൂർത്തിയാക്കാത്തതാണ് തീർഥാടകർക്ക് വിനയായത്.
ഈ വർഷം അവസരം നഷ്ടപ്പെട്ടവർക്ക് അടുത്ത വർഷം അവസരം നല്കുമെന്നാണ് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം വൃത്തങ്ങള്‍ നൽകുന്ന സൂചന. ഏജന്സികള്‍ അടച്ച തുക ഐബാന്‍ അക്കൌണ്ടില്‍ ഉള്ളതിനാല്‍ അത് തിരികെ നൽകാൻ കഴിയും. രണ്ടിലും മന്ത്രാലയ തല തീരുമാനം വേണെന്ന് കേന്ദ്ര ഹജ്ജ കമ്മറ്റി ഉദ്യോഗസ്ഥർ പറഞ്ഞു.
അതേസമയം, നടപടി പൂർത്തീകരിക്കുന്നതില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും നഷ്ടപരിഹാരം നല്കണമെന്നും ആവശ്യപ്പെട്ട് എം.കെ രാഘവന്‍ എംപി രംഗത്തെത്തി. പ്രധാനമന്ത്രിക്ക് എം.പി കത്തും അയക്കും. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരുടെ വീഴ്ചയില്‍ ഹജ്ജ് തീർഥാടകർക്ക് അവസരം നഷ്ടപ്പെട്ടതിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.