വഖഫ് നിയമഭേദഗതിയിലെ നിയമ പോരാട്ടം; കപിൽ സിബലിനെ സന്ദര്‍ശിച്ച് ലീഗ് നേതാക്കൾ
സമഗ്രമായി ഈ വിഷയത്തെ സമീപിച്ച ഹാരിസ് ബീരാനെ കപിൽ സിബൽ അഭിനന്ദിച്ചു
ഡൽഹി: വഖഫ് നിയമഭേദഗതിയിലെ നിയമ പോരാട്ടത്തിൽ സുപ്രിംകോടതിയിൽ മുസ്‍ലിം ലീഗിന് വേണ്ടി ഹാജരായ കപിൽ സിബലിനെ സന്ദര്‍ശിച്ച് ലീഗ് നേതാക്കൾ. സാദിഖലി ശിഹാബ് തങ്ങളുടെ നിർദേശ പ്രകാരം അഡ്വ. ഹാരിസ് ബീരാൻ എം.പി, ദേശീയ സെക്രട്ടറി ഖുർറം അനീസ് ഉമർ എന്നിവർ കപിൽ സിബലിനെ സന്ദർശിച്ച് പാർട്ടിക്ക് വേണ്ടി നന്ദി അറിയിച്ചു.
വഖഫിന്‍റെ മാത്രം പ്രശ്നമായിട്ടല്ല, രാജ്യത്തിന്‍റെ ബഹുസ്വരതയെയും സംസ്‌കാരത്തെയും ഭരണഘടനയെയും ബാധിക്കുന്ന വിഷയമായിട്ടാണ് മുസ്‍ലിം ലീഗ് ഈ കേസിനെ കണ്ടതെന്ന് കബിൽ സിബൽ പറഞ്ഞതായി വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.
''ഏത് പാതിരാത്രിയിലും കയറിവരാൻ പറ്റുന്ന ഇടമാണ് കപിൽ സിബലിന്‍റെ വീടെന്ന് അഡ്വ. ഹാരിസ് ബീരാൻ പറഞ്ഞു. വഖഫ് ഭേദഗതി ബിൽ ചർച്ചക്ക് വന്ന സമയത്ത് തന്നെ രാജ്യസഭയിൽവെച്ച് അദ്ദേഹത്തെ കാണുകയും നിയമ പോരാട്ടം ആലോചിക്കുകയും ചെയ്തു. സാദിഖലി ശിഹാബ് തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും മുസ്‍ലിം ലീഗ് എം.പിമാരും നേരിട്ട് കണ്ടാണ് അദ്ദേഹത്തെ കേസ് ഏൽപിച്ചത്. മുസ്‍ലിംലീഗിന് വേണ്ടി രണ്ട് ദിവസവും അദ്ദേഹം സുപ്രിംകോടതിയിൽ ഹാജരായി.''ഹാരിസ് ബീരാൻ പറഞ്ഞു.