പാലക്കാട് ക്ഷേത്രോത്സവത്തിനിടെ വാർഡ് മെമ്പർ ഉൾപ്പടെ ജാതി പറഞ്ഞ് അധിക്ഷേപിച്ചെന്ന് പരാതി
കൊറ്റകുളങ്ങര ക്ഷേത്രത്തിലെ ദേശക്കാരിൽ ഒരു വിഭാഗമാണ് പൊലീസിൽ പരാതി നൽകിയത്
പാലക്കാട്: ക്ഷേത്ര ഉത്സവത്തിനിടെ വാർഡ് മെമ്പർ ഉൾപ്പടെ ജാതി പറഞ്ഞ് അധിക്ഷേപിച്ചെന്ന് പരാതി. പാലക്കാട് കൊറ്റകുളങ്ങര ക്ഷേത്രത്തിലെ ദേശക്കാരിൽ ഒരു വിഭാഗമാണ് പൊലീസിൽ പരാതി നൽകിയത്. തങ്ങളുടെ ചടങ്ങിനു മുന്നേ വെടിക്കെട്ട് നടത്തിയത് ചോദ്യം ചെയ്തതിനാണ് അധിക്ഷേപമെന്ന് ഇവർ ആരോപിക്കുന്നു. വാര്‍ഡ് മെമ്പറായ ഉദയകുമാർ ഉൾപ്പെടെ രണ്ടുപേർക്കെതിരെയാണ് പരാതി.പരാതിക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണെന്ന് ഉദയകുമാർ പറഞ്ഞു.
15ാം തിയതി നടന്ന വിഷു വേലക്കിടെയാണ് സംഭവം. കാളവേലയുമായാണ് കൂത്ത്പറമ്പ് ദേശം എത്തുന്നത് . ഇവരുടെ ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം വെടിക്കെട്ട് നടത്തുന്നതാണ് രീതി. എന്നാൽ ഇത്തവണ തങ്ങൾ ചടങ്ങുകൾ പൂർത്തിയാക്കും മുൻപ് വെടിക്കെട്ട് നടന്നു . ഇത് ചോദ്യം ചെയ്തതോടെ മെമ്പറായ ഉദയകുമാറും ഒപ്പമുള്ള പ്രമോദും ചേർന്ന് ജാതി പറഞ്ഞ് അധിക്ഷേപിച്ചു എന്നാണ് ഈ ദേശത്തിലെ അംഗങ്ങളുടെ പരാതി . തങ്ങളുടെ കാളവേല ക്ഷേത്രത്തിലേക്ക് കടക്കാതിരിക്കാൻ ശ്രമം നടന്നുവെന്നും ഇവർ പറയുന്നു.
സംഭവത്തിൽ പാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക് ദേശക്കാർ പരാതി നൽകി.എന്നാല്‍ ആരോപണം ഉദയകുമാർ തള്ളി. തല്പരകക്ഷികൾ രാഷ്ട്രീയ ലക്ഷ്യത്തോടെ നൽകിയ പരാതി ആണെന്നും മോദിനെ ഈ ദേശക്കാർ ചേർന്ന് മർദിച്ചുവെന്നും ഉദയകുമാർ പറയുന്നു . പ്രദേശത്ത് ജാതി വിവേചനം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. തങ്ങളെ അധിക്ഷേപിച്ചവർക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് കൂത്തുപറമ്പ് ദേശത്തിൻറെ ആവശ്യം . പരാതിയെ നിയമപരമായി നേരിടുമെന്നും ഉദയകുമാറും അറിയിച്ചു.