'ഗർഭിണിയായിരിക്കെയും മർദിച്ചു'; സീനിയർ അഭിഭാഷകന്റെ ക്രൂരതകൾ വെളിപ്പെടുത്തി മർദനമേറ്റ അഭിഭാഷക
നീ ആരോടാ സംസാരിക്കുന്നതെന്ന് ചോദിച്ച് മുഖത്തടിച്ച് നിലത്തിടുകയായിരുന്നു. വീണ് കിടന്നിട്ടും എല്ലാവരുടെയും മുന്നിൽ വെച്ച് വീണ്ടും മർദിച്ചുവെന്നും ശ്യാമിലി
തിരുവനന്തപുരം: സീനിയർ അഭിഭാഷകൻ ബെയ്ലിൻദാസ് നേരത്തെയും മർദിച്ചിട്ടുണ്ടെന്ന് വഞ്ചിയൂർ കോടതിയിൽ മർദനമേറ്റ ജൂനിയർ അഭിഭാഷക ശ്യാമിലി. താൻ ഗർഭിണിയായിരിക്കെയും സീനിയർ അഭിഭാഷകന്റെ മർദനമേറ്റിട്ടുണ്ട്. ഇന്ന് 'നീ ആരോടാ സംസാരിക്കുന്നതെന്ന്' ചോദിച്ച് മുഖത്തടിച്ച് നിലത്തിടുകയായിരുന്നു. വീണ് കിടന്നിട്ടും എല്ലാവരുടെയും മുന്നിൽ വെച്ച് വീണ്ടും മർദിച്ചുവെന്നും ശ്യാമിലി പറഞ്ഞു.
മർദനത്തിന് ശേഷം പരാതിപ്പെടുമെന്ന ബെയ്ലിൻ ദാസിനോട് പറഞ്ഞു. ബെയ്ലിൻ ഓഫീസിൽ നിന്ന് പോകാൻ ശ്രമിച്ചപ്പോൾ പറ്റില്ലെന്ന് പറഞ്ഞ് താൻ തടുത്തു. അപ്പോൾ വീണ്ടും മർദിച്ചുവെന്നും ശ്യാമിലി പറഞ്ഞു. നേരത്തെയും ഇത്തരത്തിൽ സീനിയർ അഭിഭാഷകൻ പെരുമാറിയിട്ടുണ്ട്. ദേഷ്യത്തിൽ പ്രതികരിച്ചിട്ട് പെട്ടെന്ന് ഓഫീസിൽ നിന്ന് ഇറങ്ങിപ്പോകും. മുഖത്തേക്ക് ഫയലുകൾ വലിച്ചെറിയും. എല്ലാവരുടെയും മുന്നിൽ വച്ച് മർദിക്കും. പിന്നാലെ അതേ സാഹചര്യത്തിൽ ക്ഷമ പറയും. ബെയ്ലിൻ ദാസിന്റെ പീഡനം സഹിക്ക വയ്യാതെ ജൂനിയേഴ്സ് ഓഫീസിൽ നിന്ന് പോയിട്ടുണ്ട്. സംഭവത്തിൽ നിയമപരമായി മുന്നോട്ടു പോകും. ബാർ കൗൺസിലിലും ബാർ അസോസിയേഷനിലും പോലീസിലും പരാതി നൽകുമെന്നും ശ്യാമിലി വ്യക്തമാക്കി.
യുവതിയുടെ മുഖത്ത് ഗുരുതരപരുക്കേറ്റിട്ടുണ്ട്. അഭിഭാഷകൻ മോപ്സ്റ്റിക് കൊണ്ട് മർദ്ദിച്ചുവെന്ന് ശ്യാമിലി ആരോപിച്ചിരുന്നു. അഭിഭാഷക ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.