Writer - രാഗേന്ദു പി.ആർ
Web Journalist
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ വിസ്ഡം നേതാവ് ഡോ. അബ്ദുല്ല ബാസിലിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍നടപടികള്‍ നിർത്തിവെക്കാൻ നിർദേശം. ആഭ്യന്തര വകുപ്പ് മന്ത്രിയാണ് നിര്‍ദേശം നല്‍കിയത്. ബിഗ് ടിവി അവതാരക നല്‍കിയ പരാതിയിലാണ് അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തത്.
കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ സ്ത്രീകളെ കുറിച്ചുള്ള പരാമര്‍ശവുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയുടെ പേരിലാണ് കേസ്. കൊച്ചി സൈബര്‍ പൊലീസ് ആണ് കേസെടുത്തത്.
അവതാരകയുടെ മാന്യതക്ക് കളങ്കം വരുത്തുന്ന രീതിയില്‍ ചാനല്‍ ചര്‍ച്ചയുടെ വസ്തുതകള്‍ തെറ്റായി പ്രചരിപ്പിക്കുന്ന രീതിയില്‍ വീഡിയോകളും സന്ദേശങ്ങളും സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചു, പരാതിക്കാരിയെ ഭീഷണിപ്പെടുത്തുന്നതിനും ദേഹോപദ്രവം ഏല്‍പ്പിക്കുന്നതിനും ആഹ്വാനം ചെയ്യുകയും അതിലൂടെ സമൂഹത്തില്‍ ഭീതിയും അസ്വസ്ഥതയും സൃഷ്ടിക്കുകയും പരാതിക്കാരിയുടെ ജീവന് ഭീഷണിയുണ്ടാക്കുകയും ചെയ്തുവെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.
ബിഎന്‍എസ് 192, 351 (1), 353, 3(5) എന്നീ വകുപ്പുകളും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിലെ വകുപ്പ് 67ഉം ചുമത്തിയാണ് കേസെടുത്തത്. അബ്ദുല്ല ബാസിലിനെതിരായ നടപടിയിൽ വ്യാപകമായി വിമർശനം ഉയർന്നിരുന്നു.