താമരശ്ശേരിയിൽ ഭാര്യയെ മർദ്ദിച്ച സംഭവം: ഭർത്താവ് അറസ്റ്റിൽ
കുട്ടിയെ മർദ്ദിച്ചത് ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്
കോഴിക്കോട്: താമരശ്ശേരിയിൽ ലഹരി ഉപയോഗിച്ച് ഭാര്യയെ മർദിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. നസ്ജയുടെ പരാതിയിൽ താമരശ്ശേരി പൊലീസ് കേസെടുത്തിരുന്നു. പിന്നാലെയാണ് ഭർത്താവ് നൗഷാദിനെ അറസ്റ്റ് ചെയ്തത്. കുട്ടിയെ മർദ്ദിച്ചത് ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. വീട്ടിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. വധ ശ്രമം ഉൾപ്പടെയുള്ള ചുമത്തി ജാമമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തത്.
പൊലീസ് സഹായത്തോടെ യുവതിയുടെയും കുട്ടികളുടെയും വസ്ത്രങ്ങളും മറ്റു സാധനങ്ങളും വീട്ടിൽ നിന്നും കൊണ്ടുവന്നു.ഭർത്താവിന്റെ മർദനത്തെ തുടർന്ന് അർധരാത്രി വീട് വിട്ടോടിയ യുവതിയെയും മകളെയും നാട്ടുകാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. താമരശ്ശേരി അമ്പയത്തോട് സ്വദേശി നസ്ജയും മകളുമാണ് ക്രൂര മർദനത്തിന് ഇരയായത്. നൗഷാദ് ലഹരിക്ക് അടിമയാണെന്നും നിരന്തരം വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ആളാണെന്നും നാട്ടുകാർ പറഞ്ഞു.
നൗഷാദ് നസ്ജയെ വീടിന് അകത്തു വച്ച് തലക്കും ദേഹത്തും മർദിച്ചു. ഇതിന് പിന്നാലെ വെട്ടിക്കൊല്ലുമെന്ന് പറഞ്ഞു കൊടുവാളുമായി വീടിന് ചുറ്റും ഓടിച്ചു. അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ എട്ട് വയസുകാരി മകൾക്കും ഭർതൃ മാതാവിനും പരിക്കേറ്റു. രാത്രി 10 മണിക്ക് ആരംഭിച്ച മർദനം രണ്ട് മണിക്കൂറോളം നീണ്ടു. ഇതിന് പിന്നാലെയാണ് നസ്ജ മകളെയും കൂട്ടി വീടുവിട്ടോടിയത്. ഓടുന്നതിനിടെ വീണു പരിക്കേറ്റ ഇരുവരെയും നാട്ടുകാരാണ് രക്ഷിച്ചത്. നസ്ജ ഇപ്പോള്‍ താമരശ്ശേരിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.