''ഇനി മുതൽ ആർക്കും ശല്യമാകില്ല, ഞാൻ എന്നെ കൊല്ലുകയാണ്'; കടുത്ത തീരുമാനവുമായി അഖിൽ മാരാർ
വാക്കുകൾ മാറ്റി സമൂഹത്തെ പറ്റിക്കുന്ന കപട രാഷ്ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെയെന്നും അഖിൽ മാരാർ കുറിച്ചു
രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന് പ്രഖ്യാപിച്ച് സംവിധായകനും സോഷ്യൽ മീഡിയ ഇൻഫ്ളൂവൻസറുമായ അഖിൽ മാരാർ. സത്യം മുറുകെ പിടിക്കുന്നവന് പറ്റിയതല്ല രാഷ്ട്രീയമെന്ന് സമൂഹം തന്നെ പഠിപ്പിച്ചുവെന്നും ജനങ്ങൾക്ക് വേണ്ടി മിണ്ടാനും അവരുടെ ശബ്ദമാകാനും കൊതിച്ച താൻ നിശബ്ദത പാലിക്കുകയാണെന്നും ഫേസ്ബുക്കിലെ പോസ്റ്റിൽ അഖിൽ മാരാർ കുറിച്ചു. അന്ധത മൂടിയ സമൂഹത്തിൽ സത്യം വിളിച്ചു പറഞ്ഞാൽ ഉൾകൊള്ളാൻ ബോധമില്ലാത്ത മനുഷ്യർക്കിടയിൽ തനിക്ക് സ്ഥാനമില്ലെന്നും അഖിൽ മാരാർ പറഞ്ഞു.
അഖിൽ മാരാരുടെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം....
''നാളെ സെപ്റ്റംബർ 7 ഞാൻ ജനിച്ച ദിവസമാണ്...
പരിഹാസവും പുച്ഛവും മാത്രം കേട്ട് വളർന്ന ഒരുവൻ സമൂഹത്തിൽ റിബൽ ആയി മാറുന്നത് സ്വാഭാവികമാണല്ലോ... ഞാനും ഒരു റിബൽ ആയിരുന്നു.. നിലപാട് എന്ന വാക്കും അഖിൽ മാരാരും കേരളത്തിൽ എത്രത്തോളം ചർച്ച ആയി എന്നത് നിങ്ങൾക്ക് അറിയാം... എന്നും സത്യം മുറുകെ പിടിച്ച എനിക്ക് നിലപാടിൽ ഒരു മാറ്റവും ഇല്ല... അന്നും ഇന്നും സത്യത്തിനൊപ്പം മാത്രം... ആരെയും പേടിച്ചു അഭിപ്രായം പറയാതെ ഓടി ഒളിച്ചവൻ അല്ല.. എന്റെ ഉള്ളിലെ സത്യം കണ്ടാവാം ഈശ്വരൻ എനിക്കൊപ്പം കൂടിയത്...
മറ്റുള്ളവർ നോക്കിയാൽ വലിയ നേട്ടം എന്ന് തോന്നുന്ന നിരവധി നേട്ടങ്ങൾ എനിക്ക് ലഭിച്ചപ്പോഴും ഒന്നുമല്ലാതെ പോയ എന്റെ നാട്ടിലെ സാധാരണക്കാർക്ക് വേണ്ടി ശബ്‌ദിക്കണം എന്നാഗ്രഹിച്ച എനിക്ക് ഒരു യാഥാർഥ്യം തിരിച്ചറിയാൻ കഴിഞ്ഞു... സത്യത്തിലും ധർമത്തിനും നീതിക്കും സമൂഹത്തിന് മുന്നിൽ യാതൊരു വിലയുമില്ല... ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല... അന്ധത മൂടിയ സമൂഹത്തിൽ സത്യം വിളിച്ചു പറഞ്ഞാൽ ഉൾക്കൊള്ളാൻ ബോധമില്ലാത്ത മനുഷ്യർക്കിടയിൽ എനിക്ക് സ്ഥാനമില്ല... വാക്കുകൾ മാറ്റി സമൂഹത്തെ പറ്റിക്കുന്ന കപട രാഷ്ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ...
ഇല്ലാതാക്കാൻ നോക്കുന്ന സമൂഹത്തിൽ നിങ്ങൾക്ക് വേണ്ടി മിണ്ടാനും നിങ്ങളുടെ ശബ്ദമാകാനും കൊതിച്ച ഞാൻ നിശബ്ദത പാലിക്കുക ആണ്.. ഞാൻ എന്നെ കൊല്ലുകയാണ്... ഞാൻ ഞാനല്ലാതെ ജീവിക്കാൻ തുടങ്ങുകയാണ്... എല്ലാം കണ്ടും കേട്ടും മിണ്ടാതെ ജീവിക്കാൻ ശീലിക്കുക ആണ്...
രാഷ്ട്രീയം ഉപേക്ഷിച്ചതല്ല സമൂഹം എന്നെ പഠിപ്പിച്ചതാണ് സത്യം മുറുകെ പിടിക്കുന്നവന് പറ്റിയതല്ല രാഷ്ട്രീയമെന്ന്... കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ... നിങ്ങൾ അവർക്ക് വേണ്ടി വാഴ്ത്തുക്കൾ നേരട്ടെ... മാരാർ സ്വന്തം ജീവിതം ആസ്വദിച്ചു ജീവിക്കും.''