Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
ന്യൂഡല്‍ഹി: മുഡ അഴിമതിക്കേസില്‍ ഇഡിക്കെതിരെ കടുത്ത വിമര്‍ശനവുമായി സുപ്രീംകോടതി. ഇഡിയെ എന്തിനാണ് രാഷ്ട്രീയമായി ഉപയോഗിക്കുന്നതെന്ന് കോടതി ചോദിച്ചു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതിക്ക് നല്‍കിയ ഇഡി നോട്ടീസ് റദ്ദാക്കിയ തീരുമാനം ശരിവെച്ച കോടതി, വോട്ടര്‍മാര്‍ക്കിടയില്‍ രാഷ്ട്രീയ പോരാട്ടം നടക്കട്ടെ എന്നും പറഞ്ഞു.
കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതിക്ക് ഇഡി നല്‍കിയ സമന്‍സ് നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ ഇഡി നല്‍കിയ അപ്പീല്‍ തള്ളിയാണ് ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ്, ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റെ വിമര്‍ശനം.
കര്‍ണാടക ഹൈക്കോടതിയുടെ വിധിയില്‍ പിഴവില്ലെന്നും യുക്തിപരമായ ഉത്തരവാണ് പുറത്തുവന്നതെന്നും നിരീക്ഷിച്ചാണ് സുപ്രിംകോടതിയുടെ നടപടി. വിമര്‍ശനത്തിന് പിന്നാലെ അപ്പീല്‍ പിന്‍വലിക്കാന്‍ ഇഡി അഭിഭാഷകന്‍ അനുമതി തേടി. എന്നാല്‍ ആവശ്യം അംഗീകരിക്കാതെ ഇഡിയുടെ അപ്പീല്‍ സുപ്രിംകോടതി തള്ളുകയായിരുന്നു.
സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത മുഖ്യമന്ത്രി സിദ്ധരാമയ്യ, ഇത് നീതിയിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണെന്നും രാഷ്ട്രീയ പ്രേരിത ഇടപെടലിനുള്ള പ്രഹരമാണെന്നും വിശേഷിപ്പിച്ചു. മൈസൂര്‍ അര്‍ബന്‍ ഡെവല്പ്‌മെന്റ് അതോറിറ്റി സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതി സിദ്ധരാമയ്യയുടെ പേരില്‍ അനുവദിച്ച കേസില്‍ ക്രമക്കേട് ആരോപിച്ചാണ് മൂഡ കേസ്.