പാകിസ്താന്റെ സമവായ നീക്കം ഇന്ത്യൻ സേന വ്യോമ താവളങ്ങൾ തകർത്തതോടെ: ബിജെപി
96 മണിക്കൂർ നീണ്ട ആക്രമണശ്രമത്തെയാണ് സേന പ്രതിരോധിച്ചതെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ സന്തോഷ്
ന്യൂ ഡൽഹി: പാകിസ്താന്റെ സമവായ നീക്കം ഇന്ത്യൻ സേന വ്യോമ താവളങ്ങൾ തകർത്തതോടെയെന്ന് ബിജെപി. 11 വ്യോമതാവളങ്ങൾ തകർത്തതോടെയാണ് ഇന്ത്യൻ ഡിജിഎംഒയെ വിളിക്കാൻ പാകിസ്താൻ നിർബന്ധിതരായത്. 96 മണിക്കൂർ നീണ്ട ആക്രമണശ്രമത്തെയാണ് സേന പ്രതിരോധിച്ചതെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ സന്തോഷ് എക്‌സിൽ കുറിച്ചു. ഇന്ത്യൻ സേന തകർത്ത പാക് സൈനിക കേന്ദ്രങ്ങളുടെ ലിസ്റ്റും ബി.എൽ സന്തോഷ് പങ്കുവെച്ചു.
അതേസമയം, ഇന്ത്യ-പാക് വെടിനിർത്തലിലെ യുഎസ് മധ്യസ്ഥതയിൽ ചോദ്യങ്ങൾ ഉയർത്തി കോൺഗ്രസ്. ഷിംല കരാർ ഉപേക്ഷിച്ചോ? മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കുള്ള വാതിലുകൾ തുറന്നിട്ടുണ്ടോ? മൂന്നാം സ്ഥലത്ത് ചർച്ച നടത്താമെന്ന യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ പരാമർശം എന്താണ് ഉദ്ദേശിക്കുന്നത്? പ്രശ്നപരിഹാരത്തിന് നയതന്ത്ര മാർഗങ്ങൾ തേടുന്നുണ്ടോ? തുടങ്ങിയ ചോദ്യങ്ങളാണ് എക്‌സിലൂടെ ജയറാം രമേശ് പങ്കുവെച്ചത്.
ചോദ്യങ്ങൾക്ക് എല്ലാം പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തരം നൽകണം. പ്രത്യേക പാർലമെൻറ് സമ്മേളനം വിളിച്ചു ചർച്ച നടത്തണമെന്നും ജയറാം രമേശ് പറഞ്ഞു. 1971-ൽ ഇന്ദിരാഗാന്ധി കാണിച്ച അസാധാരണ ധീരതയും ദൃഢനിശ്ചയവും കോൺഗ്രസ് ആവർത്തിച്ചു.