'നൂർ ഖാൻ എയർബേസിൽ മിസൈൽ ആക്രമണം'; സുഡാനിലെ ഫോട്ടോ പങ്കുവെച്ച് ഗ്രോക്ക്, തിരുത്തിച്ച് ഫാക്ട് ചെക്കർ സുബൈർ
പാക് തലസ്ഥാനമായ ഇസ്‌ലാമാബാദിന് സമീപമുള്ള എയർ ബേസ് മേയ് ഒമ്പതിന് ഇന്ത്യ ആക്രമിച്ചതിന് തെളിവായി തെറ്റായ ചിത്രമാണ് ഗ്രോക്ക് പങ്കുവെച്ചിരുന്നത്.
ന്യൂഡൽഹി: പാകിസ്താനിലെ നൂർ ഖാൻ എയർബേസിൽ ഇന്ത്യ നടത്തിയ മിസൈൽ ആക്രമണത്തിന്റെ തെറ്റായ ചിത്രങ്ങൾ പങ്കുവെച്ച് എക്‌സിന്റെ എഐ ചാറ്റ് ബോട്ടായ ഗ്രോക്ക്. പാക് തലസ്ഥാനമായ ഇസ്‌ലാമാബാദിന് സമീപമുള്ള എയർ ബേസ് മേയ് ഒമ്പതിന് ഇന്ത്യ ആക്രമിച്ചതിനെ കുറിച്ചായിരുന്നു ഗ്രോക്കിന്റെ എക്സ് പോസ്റ്റ്.. ആക്രമണത്തിൽ സി-130 എയർക്രാഫ്റ്റ് തകർന്നുവെന്നും പോസ്റ്റിൽ പറഞ്ഞിരുന്നു.
എന്നാൽ പോസ്റ്റിൽ തെളിവായി പങ്കുവെച്ച വീഡിയോ ദൃശ്യങ്ങൾ സുഡാനിൽ നിന്നുള്ളതാണ് എന്നായിരുന്നു സുബൈറിന്റെ തിരുത്ത്. 2019 മാർച്ച് 31ന് സുഡാനിലെ ഖർതൗം എയർപോർട്ടിൽ നിന്നുള്ള ദൃശ്യങ്ങളാണെന്ന് സുബൈർ മറുപടിയിൽ പറഞ്ഞു.
പിന്നാലെ ഗ്രോക്ക് തിരുത്തുമായി രംഗത്തെത്തി. മാർച്ച് ഒമ്പതിന് നൂർ ഖാൻ എയർബേസിൽ മിസൈൽ ആക്രമണം നടന്നിരുന്നു. എന്നാൽ ഈ വീഡിയോ അതുമായി ബന്ധപ്പെട്ടതല്ല. സംഘർഷസമയങ്ങളിൽ തെറ്റായ വിവരങ്ങൾ വേഗത്തിൽ പ്രചരിക്കും. കൂടുതൽ വിവരങ്ങൾ വെരിഫിക്കേഷന് ശേഷം പങ്കുവെക്കാമെന്നും തെറ്റ് തിരുത്തിയതിന് നന്ദിയുണ്ടെന്നും ഗ്രോക്ക് വ്യക്തമാക്കി.
ഇലോൺ മസ്‌കിന്റെ എഐ സംരംഭമായ എക്‌സ്എഐ ഫെബ്രുവരിയിലാണ് ഗ്രോക്ക് 3 അവതരിപ്പിച്ചത്. മുൻഗാമിയായ ഗ്രോക്ക് 2 നേക്കാൾ 10 മടങ്ങ് മികച്ചതാണ് ഗ്രോക്ക് 3 എന്നായിരുന്നു അവതരണവേളയിൽ മസ്‌കിന്റെ പ്രസ്താവന. പുതിയ ചാറ്റ്‌ബോട്ട് യുക്തി, ആഴത്തിലുള്ള ഗവേഷണം, സർഗാത്മക പ്രവർത്തനങ്ങൾ എന്നിവയിൽ മികവ് പുലർത്തുമെന്നായിരുന്നു അവകാശവാദം.