24 വീടുകൾ, 40 ഏക്കര്‍ കൃഷിഭൂമി, 350 ഗ്രാം സ്വര്‍ണം; മുന്‍ ക്ലര്‍ക്കിന്‍റെ വീട്ടിൽ നിന്നും ലോകായുക്ത കണ്ടെടുത്തത് 30 കോടിയുടെ സ്വത്തുക്കൾ
നിഡഗുണ്ടിയുടെ പേരിൽ മാത്രമല്ല, ഭാര്യയുടെയും സഹോദരന്‍റെയും പേരിൽ സ്ഥലം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്
ബെംഗളൂരു: കര്‍ണാടകയിൽ ബെംഗളൂരു ഉൾപ്പെടെ സംസ്ഥാനത്തെ പല സ്ഥലങ്ങളിലും ചൊവ്വാഴ്ച ലോകായുക്ത റെയ്ഡ് നടത്തിയിരുന്നു. കോടിക്കണക്കിന് രൂപയുടെ അനധികൃത സ്വത്തുക്കളാണ് റെയ്ഡിൽ കണ്ടെടുത്തത്.
കർണാടകയിലെ കൊപ്പൽ ജില്ലയിലെ കർണാടക റൂറൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്‍റ് ലിമിറ്റഡിലെ (കെആർഐഡിഎൽ) മുൻ ക്ലർക്കിന്‍റെ വീട്ടിൽ ലോകായുക്ത നടത്തിയ റെയ്ഡിൽ 30 കോടിയിലധികം രൂപയുടെ സ്വത്തുക്കൾ കണ്ടെത്തിയതിനെത്തുടർന്ന് അന്വേഷണം ആരംഭിച്ചു. കലകപ്പ നിഡഗുണ്ടി എന്നയാളുടെ വീട്ടിലാണ് റെയ്ഡ് നടത്തിയത്. പ്രതിമാസം 15,000 രൂപ ശമ്പളത്തിൽ ദിവസ വേതന അടിസ്ഥാനത്തിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്. നിഡഗുണ്ടിയുടെ കൈവശം 24 റെസിഡൻഷ്യൽ വീടുകൾ, നാല് ഭൂമി പ്ലോട്ടുകൾ, 40 ഏക്കർ കൃഷിഭൂമി എന്നിവയുൾപ്പെടെ ധാരാളം സ്വത്തുക്കൾ നിഡഗുണ്ടിയുടെ കൈവശമുള്ളതായി ലോകായുക്ത ഉദ്യോഗസ്ഥര്‍ പറയുന്നു. നിഡഗുണ്ടിയുടെ പേരിൽ മാത്രമല്ല, ഭാര്യയുടെയും സഹോദരന്‍റെയും പേരിൽ സ്ഥലം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
350 ഗ്രാം സ്വർണാഭരണങ്ങൾ, 1.5 കിലോഗ്രാം വെള്ളി ആഭരണങ്ങൾ, രണ്ട് കാറുകൾ, രണ്ട് ഇരുചക്ര വാഹനങ്ങൾ എന്നിവയുൾപ്പെടെ നാല് വാഹനങ്ങൾ എന്നിവയും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. കെആർഐഡിഎൽ മുൻ എഞ്ചിനീയർ ഇസഡ്എം ചിൻചോൽക്കറുമായി ചേർന്ന് ഒരിക്കലും പൂർത്തിയാകാത്ത 96 അടിസ്ഥാന സൗകര്യ പദ്ധതികൾക്കായി വ്യാജ രേഖകൾ നിർമിച്ചും വ്യാജ ബില്ലുകൾ സൃഷ്ടിച്ചും 72 കോടിയിലധികം രൂപ വെട്ടിച്ച കേസിൽ നിഡഗുണ്ടിക്കെതിരെ കേസെടുത്തിട്ടുണ്ട്. ലോകായുക്തക്ക് ലഭിച്ച പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന. സർക്കാർ ഈ വിഷയത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഉചിതമായ നടപടി സ്വീകരിക്കുന്നതിനായി സമഗ്രമായ അന്വേഷണം നടത്തുമെന്ന് ഉറപ്പാക്കുമെന്നും കൊപ്പൽ എംഎൽഎ കെ. രാഘവേന്ദ്ര ഹിറ്റ്നാൽ പറഞ്ഞു.
ഹാസൻ നഗരത്തിലെ ചന്നപട്ടണ ഹൗസിംഗ് ബോർഡ് പ്രദേശത്തുള്ള നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് എഞ്ചിനീയർ ജയണ്ണയുടെ വീടുകളിലും ലോകായുക്ത ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയിരുന്നു. കുടക് ജില്ലയിലെ കുശാൽനഗറിലുള്ള ഒരു ഫാംഹൗസിലും റെയ്ഡ് നടന്നു. വരുമാനത്തിൽ കൂടുതൽ സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണത്തെ തുടർന്ന് ലോകായുക്ത എസ്പി സ്നേഹയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.