Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. വിധി നാളത്തേക്ക് മാറ്റി. പ്രോസിക്യൂഷന്‍ ജാമ്യപേക്ഷയെ എതിര്‍ത്തു.
രാവിലെ കേസ് പരിഗണിച്ചതിന് പിന്നാലെ കേസ് ഡയറി സമര്‍പ്പിക്കാന്‍ എന്‍ ഐ എ കോടതി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് കേസ് ഡയറി ഹാജരാക്കിയത്. പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിധി പറയാന്‍ നാളത്തേക്ക് മാറ്റിയത്.
ഇന്ന് തന്നെ കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. ഇനി ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ക്കില്ലെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ വ്യക്തമാക്കിയത്. എന്നാല്‍ പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷയെ എതിര്‍ത്തിരിക്കുകയാണ്. മനുഷ്യക്കടത്തും മതപരിവര്‍ത്തനവും നടന്നുവെന്ന വാദമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഉയര്‍ത്തിയത്.
കന്യാസ്ത്രീകള്‍ ഉടന്‍ പുറത്തുവരുമെന്നായിരുന്നു ബിജെപി നേതാക്കള്‍ അടക്കം ഉയര്‍ത്തിയ വാദം. എന്നാല്‍ എന്‍ ഐ എ കോടതിയിലും സമാനമായി പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷയെ എതിര്‍ത്തു.
പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷയെ എതിര്‍ത്തതില്‍ നിന്ന് മനസിലാക്കേണ്ടത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാക്കിന് വില ഇല്ലെന്നാണോയെന്നും ജോണ്‍ ബ്രിട്ടാസ് എംപി ചോദിച്ചു. എന്നാല്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ജാമ്യാപേക്ഷയെ എതിര്‍ത്തിട്ടില്ലെന്നാണ് ഷോണ്‍ ജോര്‍ജ് വ്യക്തമാക്കിയത്.
അതേസമയം, കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് കന്യാസ്ത്രീകളുടെ അഭിഭാഷകന്‍ പറഞ്ഞത്.