Writer - Athique Haneef
Web Journalist at MediaOne
ഖരഗ്പൂർ: ഒരു വർഷത്തിനിടെ 4 വിദ്യാർഥികൾ ആത്മഹത്യ ചെയ്തതിനെ തുടർന്ന് വിദ്യാർഥികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനുള്ള മാർഗങ്ങൾ പരിശോധിക്കുന്നതിനായി പത്ത് അംഗ കമ്മിറ്റി രൂപീകരിച്ച് ഐഐടി ഖരഗ്പൂർ. മനഃശാസ്ത്രജ്ഞർ, നിയമ വിദഗ്ദ്ധർ, പൊലീസ് ഓഫീസർ, കൗൺസിലർ, പൂർവ വിദ്യാർഥി പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തിയാണ് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്.
വിദ്യാർഥികളുടെയും ജീവനക്കാരുടെയും മാനസികാരോഗ്യത്തെയും ക്ഷേമത്തെയും ബാധിക്കുന്ന ഘടകങ്ങൾ കമ്മിറ്റി വിലയിരുത്തും. അപര്യാപ്തമായ വിഭവങ്ങൾ, ഭരണപരമായ പോരായ്മകൾ, അക്കാഡമിക് അന്തരീക്ഷം എന്നിങ്ങനെ ക്യാമ്പസിലെ മനസികാരോഗ്യത്തിന് വെല്ലുവിളിയാകുന്ന മേഖലകളെ തിരിച്ചറിഞ്ഞ് പരിഹാരം കാണും.
'ഈ സംരംഭം ഐഐടി ഖരഗ്പൂരിന്റെ മുഴുവൻ കാമ്പസ് സമൂഹത്തിനും സുരക്ഷിതവും, എല്ലാവരെയും ഉൾക്കൊള്ളുന്നതും, പിന്തുണ നൽകുന്നതുമായ ഒരു അന്തരീക്ഷം വളർത്തിയെടുക്കുന്നതിനുള്ള ആഴത്തിലുള്ള പ്രതിബദ്ധതയെ അടിവരയിടുന്നുവെന്ന് അധികൃതർ പറഞ്ഞു. അതേസമയം, ടേംസ് ഓഫ് റഫറൻസുമായി ബന്ധപ്പെട്ട പ്രത്യേക മേഖലകളിൽ നിന്നുള്ള നിർദ്ദേശങ്ങൾ നേടുന്നതിനായി കമ്മിറ്റി എല്ലാ പങ്കാളികളുമായും ആശയവിനിമയം നടത്തുകയും മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുകയുംചെയ്യും.