പ്രധാനാധ്യാപകൻ മദ്യപിച്ച് സ്‌കൂൾ വരാന്തയിൽ ഉറങ്ങി; ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെ സസ്‌പെൻഷൻ
മംഗളൂരു മാസ്‌കി താലൂക്കിലെ ഗൊണാൽ ക്യാമ്പിലുള്ള അംബാദേവിനഗർ ഗവ. എൽപി സ്‌കൂൾ ഹെഡ്മാസ്റ്റർ കെ.വി നിങ്കപ്പക്കെതിരെയാണ് നടപടി
മംഗളൂരു: റായ്ച്ചൂർ ജില്ലയിൽ സർക്കാർ പ്രൈമറി സ്‌കൂളിലെ പ്രധാനാധ്യാപകനെ ജോലി സമയത്ത് സ്‌കൂൾ പരിസരത്ത് മദ്യപിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് സസ്‌പെൻഡ് ചെയ്തു. മാസ്‌കി താലൂക്കിലെ ഗൊണാൽ ക്യാമ്പിലുള്ള അംബാദേവിനഗർ ഗവ. എൽപി സ്‌കൂൾ ഹെഡ്മാസ്റ്റർ കെ.വി നിങ്കപ്പക്കെതിരെയാണ് നടപടി. വ്യാഴാഴ്ചയാണ് സ്‌കൂളിലെ ഉച്ചഭക്ഷണ മുറിക്ക് പുറത്ത് വരാന്തയിൽ മദ്യപിച്ച് ഉറങ്ങിയത്.
രംഗം ഒപ്പിയവർ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെ വെള്ളിയാഴ്ച ഹെഡ്മാസ്റ്ററെ സസ്‌പെൻഡ് ചെയ്തു. നിങ്കപ്പ ദിവസവും മദ്യപിച്ചാണ് സ്‌കൂളിൽ വരാറെന്നും അനുചിതമായി പെരുമാറാറുണ്ടെന്നും അധ്യാപന ചുമതലകൾ അവഗണിക്കുന്നുവെന്നും ആരോപിച്ച് രക്ഷിതാക്കൾ ആവർത്തിച്ച് പരാതി നൽകിയിട്ടും ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. വിഷയം ഗൗരവമായി എടുത്ത് സിന്ദനൂരിലെ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ (ബിഇഒ), ക്ലസ്റ്റർ റിസോഴ്സ് പേഴ്സൺ (സിആർപി), ബ്ലോക്ക് റിസോഴ്സ് പേഴ്സൺ (ബിആർപി), വിദ്യാഭ്യാസ കോർഡിനേറ്റർമാർ എന്നിവരിൽ നിന്ന് റിപ്പോർട്ട് നേടി.