കേരളത്തിലെത്തിയത് പരിചയക്കാരെ കാണാൻ, ഭീകരാക്രമണത്തിൽ പങ്കില്ല; മൊഴി നൽകി തഹാവൂർ റാണ
കഴിഞ്ഞദിവസമാണ് ഡൽഹിയിലെത്തി മുംബൈ പോലീസിന്റെ ക്രൈംബ്രാഞ്ച് സംഘം തഹാവൂർ റാണയെ എട്ടു മണിക്കൂർ ചോദ്യം ചെയ്തത്
മുംബൈ: പരിചയക്കാരെ കാണാനാണ് കേരളത്തിൽ എത്തിയതെന്ന് മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂർ റാണ. മുംബൈ പോലീസിന്റെ ചോദ്യം ചെയ്യിലിലാണ് തഹാവൂർ റാണ ഇക്കാര്യം വ്യക്തമാക്കിയത്. അന്വേഷണത്തിനായി മുംബൈ ക്രൈംബ്രാഞ്ച് സംഘം കേരളത്തിൽ എത്തിയേക്കും
കഴിഞ്ഞദിവസമാണ് ഡൽഹിയിലെത്തി മുംബൈ പോലീസിന്റെ ക്രൈംബ്രാഞ്ച് സംഘം തഹാവൂർ റാണയെ എട്ടു മണിക്കൂർ ചോദ്യം ചെയ്തത്. മുംബൈ ഭീകരാക്രമണ കേസിൽ തനിക്ക് പങ്കില്ലെന്നും, ഭീകരാക്രമണത്തിൻ്റെ ആസൂത്രണത്തിന് പിന്നിൽ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയാണെന്നും തഹാവൂർ റാണ മൊഴി നൽകി. മുംബൈയും ഡൽഹിയും കേരളവും താൻ സന്ദർശിച്ചിരുന്നുവെന്നും, കേരളത്തിൽ എത്തിയത് പരിചയക്കാരെ കാണാനാണ് എന്നും മുംബൈ പോലീസിന് റാണ മൊഴി നൽകിയതായാണ് സൂചന.
താൻ സന്ദർശിച്ചവരുടെ വിവരങ്ങളും ചോദ്യം ചെയ്യലിൽ റാണ മുംബൈ ക്രൈംബ്രാഞ്ചിന് കൈമാറി. റാണയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണത്തിനായി മുംബൈ പോലീസിന്റെ ക്രൈംബ്രാഞ്ച് സംഘം ഉടൻ കേരളത്തിൽ എത്തും എന്നാണ് സൂചന. നിലവിൽ NIA കസ്റ്റഡിയിലാണ് തഹാവൂർ റാണ ഉള്ളത്.