ഉറി ഡാമിൽനിന്ന് മുന്നറിയിപ്പില്ലാതെ ഇന്ത്യ വെള്ളം തുറന്നുവിട്ടു
ഝലം നദിയിൽ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിൽ എത്തി
ന്യൂഡല്‍ഹി: ഉറി ഡാമിൽനിന്ന് മുന്നറിയിപ്പില്ലാതെ ഇന്ത്യ വെള്ളം തുറന്നുവിട്ടതായി റിപ്പോർട്ട്.ഝലം നദിയിൽ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിൽ എത്തിയതിനാൽ പാക് അധീന കശ്മീരിലെ ഹത്തിയൻ ബാല ജില്ലയിലുള്ളവർ ആശങ്കയിലാണ്.നദീതീരത്തുള്ളവരെ മാറ്റി പാർപ്പിച്ചതായി റിപ്പോർട്ടുണ്ട്. പഞ്ചാബ് അതിർത്തിയിൽവച്ച് പാക് റേഞ്ചേഴ്സ് പിടികൂടിയ ബിഎസ്എഫ് ജവാനെ നാലാം ദിവസവും പാകിസ്താന്‍ വിട്ടുതന്നില്ല.
അതിനിടെ, പഹൽഗാം ഭീകരാക്രമണത്തിന്റെ അന്വേഷണം എൻഐഎക്ക് കൈമാറി. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് നിർദേശം നൽകിയത്. വനമേഖലയിൽ ഭീകരർക്കായുള്ള തിരച്ചിൽ അഞ്ചാം ദിവസവും പുരോഗമിക്കുകയാണ്. കരാക്രമണത്തിന്റെ രാജ്യാന്തര ബന്ധം വ്യക്തമായതോടെയാണ് ദേശീയ അന്വേഷണ ഏജൻസി കേസ് ഏറ്റെടുത്തത്. പാകിസ്താൻ ബന്ധമുള്ള ദി റെസിസ്റ്റൻസ് ഫ്രണ്ട് എന്ന ഭീകരവാദ സംഘടനയ്ക്ക് ആക്രമണവുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് അന്വേഷണ ഏജൻസി ആദ്യം കണ്ടെത്തിയത്. നിലവിൽ ജമ്മു കശ്മീർ പൊലീസ് അന്വേഷിക്കുന്ന കേസിൽ എൻഐഎയും സമാന്തരമായി അന്വേഷണം നടത്തുന്നുണ്ടായിരുന്നു. ഭീകരരുടെ രാജ്യാന്തര ബന്ധം കൂടുതൽ വെളിവായതോടെയാണ് അന്വേഷണം പൂർണ്ണമായും എൻഐഎ ഏറ്റെടുത്തത്.
5 ഭീകരരുടെ രേഖ ചിത്രങ്ങൾ അടക്കം പുറത്ത് വിട്ടിട്ടും ഇതുവരെ ആരെയും കണ്ടെത്താനായിട്ടില്ല. ഭീകരാക്രമണം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും വനമേഖലയിൽ ട്രോണുകളും ഹെലികോപ്റ്ററും അടക്കം ഉപയോഗിച്ച് പരിശോധന തുടരുകയാണ്.