മുസ്‌ലിം ലീഗ് ദേശീയ ആസ്ഥാന മന്ദിരം ഉദ്ഘാടനം; പ്രതിനിധി രജിസ്‌ട്രേഷൻ തുടങ്ങി
ഉദ്ഘാടനത്തിന്റെ ഭാഗമായി നടക്കുന്ന ദേശീയ പ്രതിനിധി സമ്മളനത്തിന്റെ രജിസ്‌ട്രേഷന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ തുടക്കം കുറിച്ചു.
ന്യൂഡൽഹി: മുസ്‌ലിം ലീഗ് ദേശീയ ആസ്ഥാന മന്ദിരമായ ഖാഇദെമില്ലത്ത് സെന്ററിന്റെ ഉദ്ഘാടനം മെയ് 25ന് ദറിയാഗഞ്ചിൽ നടക്കും. ഉദ്ഘാടനത്തിന്റെ ഭാഗമായി നടക്കുന്ന ദേശീയ പ്രതിനിധി സമ്മളനത്തിന്റെ രജിസ്‌ട്രേഷന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ തുടക്കം കുറിച്ചു. ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു.
ഖാഇദെ മില്ലത്ത് സെന്റർ എല്ലാ വിഭാഗം ജനങ്ങളുടെയും ആശ്രയ കേന്ദ്രമാകുമെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. സ്വതന്ത്ര ഇന്ത്യയിൽ മുസ്‌ലിം ലീഗ് പുതിയൊരു ദിശയിലേക്ക് മറുകയാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പ്രത്യേക ആപ്പ് വഴി ഓൺലൈനായാണ് രജിസ്‌ട്രേഷൻ സജ്ജീകരിച്ചിരിക്കുന്നത്.
മുസ്‌ലിം ലീഗ് ദേശീയ കൗൺസിലർമാരും നേതാക്കളും ഉൾപ്പെടെ സമ്മേളനത്തിൽ പങ്കെടുക്കുന്നവർ ഔദ്യോഗിക പ്രതിനിധികളാകും. പരിപാടി വീക്ഷിക്കാൻ വരുന്നവർക്ക് അനൗദ്യോഗിക രജിസ്‌ട്രേഷനും സംവിധാനമുണ്ട്. പൂർണമായ പേര് വിവരങ്ങൾ കൊടുത്ത് രജിസ്‌ട്രേഷൻ പൂർത്തിയാക്കിവർക്ക് ഔദ്യോഗിക കാർഡുകൾ നൽകും.
രാജ്യ തലസ്ഥാനത്ത് പാർട്ടിയുടെ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യപ്പെടുന്നത് താത്പര്യപൂർവം ഉറ്റുനോക്കുകയാണ് പ്രവർത്തകരും ബഹുസ്വര സമൂഹവും. രാഷ്ട്രനിർമാണവും മതേതര മൂല്യങ്ങളിൽ ഊന്നിയ ന്യൂനപക്ഷ ശാക്തീകരണവും ഖാഇദെ മില്ലത്ത് സെന്ററിന്റെ ലക്ഷ്യമാണെന്ന് നേതാക്കൾ പറഞ്ഞു.