ജമ്മുകശ്മീരിൽ രണ്ട് ഭീകരരുടെ വീടുകൾ കൂടി തകർത്തു
അദ്‌നാൻ ഷാഫി ദാ, അമീർ നസീർ എന്നിവരുടെ വീടുകളാണ് തകർത്തത്
ശ്രീനഗര്‍: ജമ്മുകശ്മീരിൽ ഭീകരക്കെതിരെ കടുത്ത നടപടിയുമായി ഭരണകൂടം. രണ്ടു ഭീകരുടെ വീടുകൾ കൂടി തകർത്തു. ഭീകരരായ അദ്‌നാൻ ഷാഫി ദാ, അമീർ നസീർ എന്നിവരുടെ വീടുകളാണ് തകർത്തത്. ജമ്മുകശ്മീരിലെ ഷോപ്പിയാനിലും പുൽവാമയിലും ആണ് ഭീകരരുടെ വീടുകൾ സ്ഥിതി ചെയ്തിരുന്നത്. ബന്ദിപ്പോരയിൽ ലഷ്‌കർ-ഇ-തൊയ്ബ കമാൻഡറുടെ വീട് തകർത്തു. ഭീകരനായ ജമ്മേൽ അഹമ്മദ് ഷീർ ഗോജ്‌രിയുടെ വീടാണ് സുരക്ഷാ സേന തകർത്തത്.
കഴിഞ്ഞ ദിവസം പുൽവാമയിൽ രണ്ടു ഭീകരരുടെ വീടുകൾ തകർത്തിരുന്നു. അഫ്സാൻ ഉൾ ഹഖ്, ഹാരിസ് അഹമ്മദ് എന്നിവരുടെ വീടുകളാണ് തകർത്തത്. പഹല്‍ഗാം തീവ്രവാദ ആക്രമണവുമായി ബന്ധപ്പെട്ട് ഇവര്‍ക്ക് പങ്കുണ്ടെന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്. പഹൽഗാം ആക്രമണത്തിൽ പങ്കെടുത്ത ഭീകരരുടെ വീടുകള്‍ പ്രാദേശിക ഭരണകൂടം തകര്‍ത്തിരുന്നു. പുൽവാമയിലെ ത്രാൽ , അനന്ത്നാഗിലെ ബിജ് ബെഹാര എന്നിവിടങ്ങളിലെ ഭീകരരുടെ വീടുകളാണ് തകർത്തത്.
അതേസമയം, അബദ്ധത്തിൽ അതിർത്തി കിടന്നതിനെ തുടർന്ന് പിടികൂടിയ ബിഎസ്എഫ് ജവാനെ വിട്ടുനൽകാൻ പാകിസ്താൻ തയ്യാറായില്ല. നാല് ദിവസമായി ജവാൻ പാകിസ്താന്റെ പിടിയിൽ തുടരുകയാണ്. വെള്ളിയാഴ്ച ബിഎസ്എഫും പാകിസ്താൻ റേഞ്ചേഴ്‌സും തമ്മിൽ നടന്ന ഫ്ലാഗ് മീറ്റിങ്ങിലും തീരുമാനം ഉണ്ടായില്ല. പഞ്ചാബ് അതിർത്തിയിൽവച്ച് പാക് റേഞ്ചേഴ്സ് ബിഎസ്എഫ് ജവാനെ പിടികൂടിയത്.
ജമ്മുകശ്മീരിലെ കുപ്വാരയിൽ സാമൂഹ്യ പ്രവർത്തകനെ ലക്ഷ്യമിട്ട് ഭീകരാക്രമണം ഉണ്ടായി. ഗുലാം റസൂൽ എന്ന വ്യക്തിക്ക് നേരെയാണ് വീട്ടിൽ കയറി ഭീകരർ വെടിയുതിർത്തത്. ഗുരുതര പരുക്കേറ്റ ഗുലാം റസൂലിനെ ആശുപത്രിയിലേക്ക് മാറ്റി.