ജമ്മുകശ്മീരിലെ കുപ് വാരയിൽ സാമൂഹ്യപ്രവർത്തകനെ ഭീകരർ വെടിവച്ചുകൊന്നു
വീട്ടിൽ കയറിയായിരുന്നു ഭീകരരുടെ ആക്രമണം
ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുപ് വാരയിൽ സാമൂഹ്യപ്രവർത്തകനെ ഭീകരർ വെടിവച്ചുകൊന്നു.ഗുലാം റസൂൽ എന്നയാളാണ് കൊല്ലപ്പെട്ടത്. വീട്ടിൽ കയറിയായിരുന്നു ഭീകരരുടെ ആക്രമണം. ഇന്നലെയാണ് ആക്രമണം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ ഗുലാം റസൂലിനെ ആശുപത്രിയില്‍ പ്രവേശിച്ചിരുന്നുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇദ്ദേഹത്തെ എന്തിനാണ് വെടിവെച്ചത് എന്നതുള്‍പ്പെടുള്ള കാര്യങ്ങളില്‍ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.
അതേസമയം, ഭീകരർക്കെതിരെ സുരക്ഷാസേന നടപടികള്‍ കടുപ്പിച്ചു. ജമ്മു കശ്മീരിൽ ലഷ്‌കർ-ഇ-തൊയ്ബ കമാൻഡർ അടക്കമുള്ള ഭീകരരുടെ വീടുകൾ തകർത്തു.ഉറി ഡാമിൽനിന്ന് മുന്നറിയിപ്പില്ലാതെ ഇന്ത്യ വെള്ളം തുറന്നുവിട്ടതായി റിപ്പോർട്ടുണ്ട്. ഝലം നദിയിൽ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിൽ എത്തിയതിനാൽ പാക് അധീന കശ്മീരിലെ ഹത്തിയൻ ബാല ജില്ലയിലുള്ളവർ ആശങ്കയിലാണ്.
പെഹൽഗാം ഭീകരാക്രമണത്തിൽ തെളിവ് ശേഖരണം തുടരുന്നതായി എൻഐഎ അറിയിച്ചു.പ്രത്യേക പാർലമെൻറ് സമ്മേളനം വിളിക്കണമെന്ന് ആവശ്യപെട്ട് പ്രതിപക്ഷ പാർട്ടികൾ കേന്ദ്രസർക്കാരിന് കത്ത് അയയ്ക്കും.
അതിനിടെ, മിസൈലുകൾ ഉപയോഗിച്ച് ഇന്ത്യൻ നാവികസേനയുടെ അഭ്യാസപ്രകടനം നടത്തി. അറബിക്കടലിലെ നാവികസേനയുടെ കപ്പലുകളിൽ നിന്നാണ് മിസൈൽ പ്രയോഗിച്ചത്.
അതേസമയം,സിന്ധു നന്ദീജല കരാർ ഏകപക്ഷീയമായി പിൻവലിക്കാനാവില്ലെന്ന് പാക് മന്ത്രി അഹമ്മദ് ഖാൻ ലഘാരി പ്രതികരിച്ചു.