Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ന്യൂഡൽഹി: ഇന്ത്യയിലും ആഗോളതലത്തിലും യുപിഐ (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ്) ഇടപാടുകളുടെ ഉപയോഗം അതിവേഗം വർധിച്ചുകൊണ്ടിരിക്കുകയാണ്. പച്ചക്കറി വാങ്ങുന്നതിന് മുതൽ ഓൺലൈനിൽ ഷോപ്പിങ് നടത്തുന്നതിന് വരെ ആളുകൾ യുപിഐ ഇടപാടുകളാണ് ഉപയോഗിക്കുന്നത്.
യുപിഐ വഴി 2000 രൂപയിൽ കൂടുതലുള്ള ഇടപാടുകൾക്ക് നികുതി ചുമത്തുമെന്ന വാർത്തകൾ ഉയർന്നുവന്നിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ ഉൾപ്പടെ ഉയർന്നുവന്ന അത്തരം വാർത്തകൾക്ക് വിശദീകരണവുമായി ധനമന്ത്രാലയം രംഗത്തെത്തിയിരിക്കുകയാണ്. കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കുകയും അവകാശവാദങ്ങൾ പൂർണ്ണമായും തള്ളിക്കളയുകയും ചെയ്തു.
ഫിനാൻഷ്യൽ എക്സ്പ്രസിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ജിഎസ്ടി ചുമത്താൻ സർക്കാർ തീരുമാനിക്കുന്നുണ്ടോ എന്ന് രാജ്യസഭാ എംപി അനിൽ കുമാർ യാദവ് പാർലമെന്റിൽ ചോദിച്ചിരുന്നു. എന്നാൽ 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് നികുതി ഈടാക്കില്ലെന്ന് ധനമന്ത്രാലയം സ്ഥിരീകരിച്ചു.
2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് ജിഎസ്ടി (ചരക്ക് സേവന നികുതി) ചുമത്തുമെന്ന റിപ്പോർട്ടുകൾ പൂർണ്ണമായും തെറ്റാണെന്നും അടിസ്ഥാനരഹിതമാണെന്നും മന്ത്രാലയം വ്യക്തമാക്കി. ജിഎസ്ടിയുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ ജിഎസ്ടി കൗൺസിലിന്റെ ശിപാർശകൾ മാത്രം അടിസ്ഥാനമാക്കിയാണ് എടുക്കുന്നതെന്നും ഇതുവരെ അത്തരമൊരു ശിപാർശ നൽകിയിട്ടില്ലെന്നും അനിൽ കുമാർ യാദവിന്റെ ചോദ്യത്തിന് മറുപടിയായി ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പറഞ്ഞു. ജിഎസ്ടി കൗൺസിൽ ഒരു ഭരണഘടനാ സ്ഥാപനമാണെന്നും അതിന്റെ ശിപാർശകളുടെ അടിസ്ഥാനത്തിൽ മാത്രമേ പുതിയ നികുതി അവതരിപ്പിക്കാൻ സാധിക്കുകയുള്ളു എന്ന് റവന്യൂ വകുപ്പും സ്ഥിരീകരിച്ചു.
നിലവിൽ വ്യക്തി-വ്യക്തി ആയാലും വ്യക്തി-വ്യാപാരി ആയാലും ഇടപാട് തുക പരിഗണിക്കാതെ ഒരു തരത്തിലുള്ള യുപിഐ ഇടപാടിനും ജിഎസ്ടി ചുമത്തിയിട്ടില്ല. ഇത്തരം ജനപ്രിയമായ യുപിഐ പോലുള്ള പ്ലാറ്റ്‌ഫോമുകളിലൂടെ ഡിജിറ്റൽ പേയ്‌മെന്റുകൾ പ്രോത്സാഹിപ്പിക്കണമെന്നും കേന്ദ്രം പറഞ്ഞു.