Writer - റസിൻ അബ്ദുൽ അസീസ്
razinab@321
റിയാദ്: സൗദിയിലെ ജിദ്ദയിൽ കൂടുതൽ കെട്ടിടങ്ങൾ പൊളിച്ചുമാറ്റാനൊരുങ്ങി മുനിസിപ്പാലിറ്റി. ഗുലൈലിലെ നൂറിലേറെ തകർന്നുവീഴാൻ സാധ്യതയുള്ള കെട്ടിടങ്ങളാണ് പൊളിച്ചുനീക്കുക. സുരക്ഷാ ഭീഷണി കണക്കിലെടുത്താണ് മുനിസിപ്പാലിറ്റി ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയാക്കുന്നത്.
ജിദ്ദ ഗുലൈൽ പ്രദേശത്തെ 129 കെട്ടിടങ്ങൾക്കാണ് ഒഴിപ്പിക്കൽ നോട്ടീസ് നൽകിയത്. കെട്ടിട ഉടമകളോട് ചട്ടങ്ങൾ വ്യക്തമാക്കിയതിന് ശേഷം നിശ്ചിത ഗ്രേസ് പീരിയഡും അനുവദിക്കും. അതിന് ശേഷമായിരിക്കും തുടർനടപടികൾ. ആദ്യഘട്ടത്തിൽ വൈദ്യുതി, വെള്ളം അടക്കമുള്ള സേവനങ്ങൾ വിച്ഛേദിച്ചുകൊണ്ടാണ് ആരംഭിക്കുക. എല്ലാ നിയമനടപടിക്രമങ്ങളും പൂർത്തിയാക്കി പൊളിച്ചുമാറ്റൽ ഉത്തരവുകൾ പുറപ്പെടുവിക്കും.
പൊതു സുരക്ഷ വർധിപ്പിക്കുന്നതിനും ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിന്റെയും ഭാഗമായാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. നഗര വികസനവും സൗന്ദര്യവൽക്കരണ പദ്ധതിയും ലക്ഷ്യമിടുന്നുണ്ട്. പൊതു സുരക്ഷയ്ക്ക് അപകടമുണ്ടാക്കുന്ന കൂടുതൽ കെട്ടിടങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും മുനിസിപ്പാലിറ്റി അറിയിച്ചു.