Writer - രാഗേന്ദു പി.ആർ
Web Journalist
വാഷിങ്ടണ്‍: ഇറാനെതിരായ സൈനിക നീക്കങ്ങള്‍ തുടരുന്നത് തടയാനും കോണ്‍ഗ്രസിന്റെ മുന്‍കൂട്ടിയുള്ള അനുമതിയില്ലാത്ത ആക്രമണം നടത്തുന്നത് വിലക്കാനും പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ. 214 അംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. ഇതില്‍ നാല് റിപ്പബ്ലിക്കന്‍ പ്രതിനിധികളും ഉള്‍പ്പെടുന്നു.
422 പേരാണ് ആകെ വോട്ട് ചെയ്തത്. പാര്‍ട്ടി വിപ്പ് ലംഘിച്ചുകൊണ്ടാണ് റിപ്പബ്ലിക്കന്‍ പ്രതിനിധികള്‍ 'വാര്‍ പവേഴ്‌സ് പ്രമേയ'ത്തെ അനുകൂലിച്ചത്. തോമസ് മാസിയെ, ബ്രയാന്‍ ഫിറ്റ്‌സ്പാട്രിക്, വാറന്‍ ഡേവിഡ്‌സണ്‍, ടോം ബാരറ്റ് എന്നിവരാണ് പാര്‍ട്ടി വിപ്പ് ലംഘിച്ചത്.
ഫെബ്രുവരിയിലാണ് ഇറാനെതിരെ യുഎസ് ആക്രമണം ആരംഭിച്ചത്. പിന്നീട് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നെങ്കിലും ജൂണ്‍ അവസാനത്തോടെ വീണ്ടും യുഎസ് ആക്രമണം ആരംഭിച്ചു. പിന്നാലെ സ്വന്തം പാര്‍ട്ടിയില്‍ നിന്നുതന്നെ കടുത്ത വിമര്‍ശനമാണ് ട്രംപ് നേരിട്ടത്.
ഇറാനെതിരായ ആക്രമണം അവസാനിപ്പിക്കണമെന്ന് യുഎസ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടെങ്കിലും സൈനിക നീക്കം തുടരുമെന്നായിരുന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മറുപടി. ഇതേ തുടര്‍ന്നാണ് ട്രംപിന്റെ നീക്കങ്ങള്‍ക്ക് തടയിടാന്‍ യുഎസ് ജനപ്രതിനിധി സഭ പ്രമേയം പാസാക്കിയത്.
അമേരിക്കന്‍ ഭരണഘടന അനുസരിച്ച് യുഎസ് കോണ്‍ഗ്രസിന് മാത്രമേ യുദ്ധം അവസാനിക്കാന്‍ കഴിയുകയുള്ളുവെന്ന് ഡെമോക്രാറ്റിക് നേതാക്കള്‍ ചൂണ്ടിക്കാട്ടി. അതേസമയം ജനപ്രതിനിധി സഭ പാസാക്കിയ പ്രമേയം ട്രംപിന് വീറ്റോ ചെയ്യാന്‍ സാധിക്കുന്നതാണ്.
വീറ്റോയെ മറികടക്കാന്‍ ഇരുസഭകളിലുമായി മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. അതിനാല്‍ ഈ പ്രമേയം പ്രാബല്യത്തില്‍ വരുമോ എന്നത് ഒരു ചോദ്യചിഹ്നമായി തുടരും. ജൂണില്‍ യുഎസ് സെനറ്റും ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രമേയം പാസാക്കിയിരുന്നു.